ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോടും കുടുംബത്തോടും കരുതലോടെത്തന്നെ സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതിയില്ലാത്തവർ ഡിജിപിയുടെ ഓഫിസിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് തടയുന്നത് സ്വാഭാവികമാണ്. മഹിജയെ വലിച്ചിഴച്ചിട്ടില്ല. നീതി ലഭ്യമാക്കാൻ ആവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു. ചേളാരിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മകൻ ഇല്ലാതായ അമ്മയുടെ വേദന മനസ്സിലാക്കാൻ നമുക്ക് കഴിയും. ജിഷ്ണുവിന് ദുരന്തം സംഭവിച്ചശേഷം കുടുംബത്തിനു നീതി ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ എല്ലാ ഘട്ടത്തിലും സ്വീകരിച്ചത്. കുടുംബത്തിലെ ആറുപേർക്ക് ഡിജിപിയെ കാണാൻ അവസരം നൽകിയെങ്കിലും അനുമതിയില്ലാതെ പുറത്തുനിന്നുള്ള ചിലർ തള്ളിക്കയറാൻ നോക്കി. തോക്കുസ്വാമി, കെ.എം.ഷാജഹാൻ, ഒരു എസ്‌യുസിഐ നേതാവ്, ബിജെപി പ്രാദേശിക നേതാവ് എന്നിങ്ങനെ കുറേപ്പേർ ഉണ്ടായിരുന്നു. അവരെയാണ് തടഞ്ഞത്.
മഹിജയെ വലിച്ചിഴച്ചിട്ടില്ല. നീക്കാൻ ശ്രമിച്ചപ്പോൾ അവർ താഴെ കിടന്നു. അപ്പോൾ പൊലീസ് കൈകൊടുത്ത്, പൊക്കിയെടുത്ത് ആശുപത്രിയിലേക്കു മാറ്റുകയാണ് ചെയ്തത്. മഹിജയെ ഡിജിപി ആശുപത്രിയിൽ സന്ദർശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഷ്ണു മരിച്ചതിനു പിന്നാലെ 10 ലക്ഷം രൂപ നഷ്ടപരിഹാരം മന്ത്രി ടി.പി.രാമകൃഷ്ണൻ വീട്ടിലെത്തി കൈമാറി. ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങൾ സംശയകരമായിരുന്നതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കുടുംബം ഇതുവരെ എതിർത്തു സംസാരിച്ചില്ല. ഫലപ്രദമായ അന്വേഷണമാണെന്നാണ് എല്ലാ ഘട്ടത്തിലും പറഞ്ഞത്. സ്പെഷൽ പ്രോസിക്യൂട്ടർ വേണം എന്ന ആവശ്യം മൂന്നുദിവസത്തിനകം നടപ്പാക്കി. ഇനിയൊരു ജിഷ്ണു ഉണ്ടാകാൻ പാടില്ല എന്ന നിലപാടുകൊണ്ടാണ് ഇതെല്ലാം ചെയ്തത്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അതിരുവിട്ട പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. കേസിൽ ചില പ്രതികൾ മുൻകൂർ ജാമ്യം നേടി. ഒരു കേസിൽ ജാമ്യം നേടിയയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോൾ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. കേസിലെ പ്രധാനി സഞ്ജിത് വിശ്വനാഥനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. മൂന്നുപേർ ഒളിവിലാണ്. അവരെ കണ്ടുപിടിക്കാനുള്ള അന്വേഷണം നടക്കുന്നു. അവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അപേക്ഷ കോടതിയുടെ മുന്നിലാണ്. തന്നെ വന്നുകണ്ടപ്പോൾ ജിഷ്ണുവിന്റെ അച്ഛനമ്മമാർ ആരെയും കുറ്റപ്പെടുത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.