സംഘർഷം യാദൃശ്ചികമല്ലെന്നും ബി.ജെ.പി കോൺഗ്രസ് നേതാക്കൾ സമരത്തിന് ചുക്കാൻ പിടിച്ചെന്നുമാണ് ആരോപണം. സംഘർഷത്തിന് ജിഷ്ണുവിന്റെ ബന്ധുക്കളുടെ നിലപാടും കാരണമായെന്ന പരോക്ഷ സൂചനയും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്.
കാനം രാജേന്ദ്രൻ മാത്രമല്ല, ഫേസ്ബുക്കിലൂടെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും ഉന്നയിച്ച വിമർശനങ്ങളാണ് സംസ്ഥാനസെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞിരിക്കുന്നത്. പൊലീസ് പെരുമാറിയത് LDF സർക്കാരിന്റെ നയത്തിന് അനുസൃതമായാണ്. ഡി.ജി.പി ഓഫീസിനുമുന്നിലെ സംഘർഷം യാദൃശ്ചികമല്ല. ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും പ്രധാന നേതാക്കൾ സമരത്തിന് ചുക്കാൻ പിടിച്ചു പരിസരങ്ങളിലുണ്ടായിരുന്നു. ഡി.ജി.പിയെ കാണാൻ ആറുപേർക്ക് അനുമതി ലഭിച്ചിട്ടും ജിഷ്ണുവിന്റെ ബന്ധുക്കൾ സന്നദ്ധരായില്ല. കൂടുതൽ പേരെ കടത്തിവിടണമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. കൂടെയുണ്ടായിരുന്ന ചിലർ പ്രകോപനം സൃഷ്ടിച്ച് പൊലീസിനെതിരെ തിരിഞ്ഞു.
ജിഷ്ണുവിന്റെ അമ്മയെ മർദിക്കുകയോ ചവിട്ടുകയോ ചെയ്തിട്ടില്ലെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം, അവരുടെ പരാതി നിഷ്പക്ഷമായി അന്വേഷിക്കുകയും ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കുകയും ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. മാതൃത്വത്തിന്റെ കവചമുയർത്തി സർക്കാരിനെതിരെ രാഷ്ട്രീയയുദ്ധം വെട്ടാനുള്ള ബി.ജെ.പി കോൺഗ്രസ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും സി.പി.എം ആഹ്വാനം ചെയ്യുന്നു.
Advertisement