വീഴ്ച, ശാസന, ഖേദപ്രകടനം, ഒടുവിൽ അച്ചടക്കനടപടി– പത്തുമാസമായി കേരള പൊലീസിനെ നയിക്കുന്നത് ഈ നാലു ഘടകങ്ങൾ. അച്ചടക്കം നഷ്ടപ്പെട്ട സേനയെ ആരു നിയന്ത്രിക്കുമെന്ന വലിയ ചോദ്യമാണ് അഭ്യന്തര വകുപ്പു കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും മുന്നിൽ. ഘടകകക്ഷികൾപോലും പൊലീസ് പ്രവർത്തനത്തിൽ തൃപ്തരല്ല. അതു പരസ്യമായി പ്രകടിപ്പിക്കാൻ ധൈര്യമില്ലെന്നു മാത്രം. എല്ലാ വീഴ്ചകളിലും സേനയെ പരസ്യമായി ന്യായീകരിക്കേണ്ട സ്ഥിതിയിലായി മുഖ്യമന്ത്രി. പൊലീസ് ആസ്ഥാനത്തിനു മുൻപിലെ നടപടിയുടെ പേരിൽ ഇന്നലെ ജിഷ്ണുവിന്റെ അമ്മയെ കണ്ടു ഖേദപ്രകടനം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റയെ പറഞ്ഞുവിടേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങളെത്തി.
വി.എസ്.അച്യുതാനന്ദൻ ഡിജിപിയെ ഫോണിൽ വിളിച്ചു ശാസിച്ചതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത നടപടിയെ വിഎസ് കടുത്തഭാഷയിൽ വിമർശിച്ചു. ഇപ്പോൾ ആഭ്യന്തര ഉപദേഷ്ടാവായി നിയമിക്കാൻ സർക്കാർ ആലോചിക്കുന്ന മുൻ ഡിജിപി രമൺ ശ്രീവാസ്തവയും അന്നു മുഖ്യമന്ത്രിയായിരുന്ന വിഎസിന്റെ ശകാരം കണക്കിനു കേട്ടിട്ടുണ്ട്. എഡിജിപി ടോമിൻ തച്ചങ്കരിയുടെ സ്ഥാപനത്തിൽ സിഡി റെയ്ഡിനു പോകാൻ ഒരുങ്ങിയ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ചുമതല ഫാക്സ് സന്ദേശത്തിലൂടെ എടുത്തു കളഞ്ഞതാണ് അന്നു വിഎസിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തിയായിരുന്നു ശാസന. തൊട്ടുപിന്നാലെ ഋഷിരാജ് സിങ്ങിനു നഷ്ടപ്പെട്ട പദവി തിരിച്ചുകൊടുത്തു.
ഈയിടെ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കേരള പൊലീസ് നിരന്തരം വീഴ്ച വരുത്തുകയോ, പ്രതികളുമായി ഒത്തുകളിക്കുകയോ ചെയ്യുന്നതായ റിപ്പോർട്ടുകളാണു പുറത്തുവന്നത്. അതിനിടെയാണു ജിഷ്ണുവിന്റെ അമ്മ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ നടുറോഡിൽ വലിച്ചിഴയ്ക്കപ്പെട്ടത്. പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശ പ്രകാരമായിരുന്നു ഇതെല്ലാമെന്നു പൊലീസിലെ ഒരുവിഭാഗം പറയുന്നു. കാര്യങ്ങൾ കൈവിട്ടപ്പോൾ തങ്ങളിൽ ചിലരെ ബലിയാടാക്കാനാണു നീക്കമെന്നും അവർ പറയുന്നു.
കൊച്ചിയിൽ നടി പീഡിപ്പിക്കപ്പെട്ട കേസ്, മറൈൻ ഡ്രൈവിൽ ശിവസേനക്കാരുടെ അഴിഞ്ഞാട്ടത്തിനു മുന്നിൽ കാഴ്ചക്കാരായി നിന്ന സംഭവം, സിഎ വിദ്യാർഥിനിയുടെ മരണം, വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി മരിച്ച സംഭവം, കുണ്ടറയിൽ മുത്തച്ഛൻ പേരക്കുട്ടിയെ പീഡിപ്പിച്ച കേസ്, കനകക്കുന്നിൽ പിങ്ക് പൊലീസിന്റെ സദാചാര നോട്ടം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി പൊലീസ് സർക്കാരിനു ചീത്തപ്പേരുണ്ടാക്കി. നിയമസഭയിൽ പൊലീസിനു വീഴ്ച പറ്റിയതായി മുഖ്യമന്ത്രി ആവർത്തിച്ചപ്പോൾ ഫെയ്സ്ബുക്കിലൂടെ സേനയ്ക്കുവേണ്ടി പരസ്യ ഖേദപ്രകടനത്തിലായിരുന്നു ഡിജിപി. യുഎപിഎ നിയമം പൊലീസ് ദുരുപയോഗം ചെയ്തപ്പോൾ ഇടതു സർക്കാരിന്റെ നയം അറിഞ്ഞു പ്രവർത്തിക്കണമെന്ന മുന്നറിയിപ്പു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വകയായിരുന്നു.
ഇതിനെല്ലാം ഒടുവിലാണ് ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷനാളിൽ സർക്കാരിനു പൊലീസ് വീണ്ടും സമ്മാനം നൽകിയത്. ജിഷ വധക്കേസ് പ്രതികളെ പിടികൂടിയതാണ് ഈ സർക്കാർ വലിയ നേട്ടമായി പറഞ്ഞത്. എന്നാൽ അതിലെ വീഴ്ചകൾ അക്കമിട്ടു നിരത്തി വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നൽകിയ റിപ്പോർട്ടും സർക്കാരിനെ വല്ലാതെ വെട്ടിലാക്കി. ഉദ്യോഗസ്ഥരെ രാഷ്ട്രീയ ശുപാർശകളിൽ നിയമിക്കുന്നതാണ് അച്ചടക്കരാഹിത്യത്തിന്റെ മുഖ്യ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടും സർക്കാർ മാറ്റം വരുത്തിയില്ല. മേലുദ്യോഗസ്ഥർ പറയുന്നതു കീഴുദ്യോഗസ്ഥർ കേൾക്കുന്നില്ലെന്ന പരാതിയാണ് അവർക്കുള്ളത്. ഇടയ്ക്കിടെ സ്ത്രീസുരക്ഷയ്ക്കെന്നപേരിൽ ഓരോ ടോൾ ഫ്രീ നമ്പർ പുറത്തിറക്കുന്നതാണു സ്ത്രീകൾക്കു സേനയിൽനിന്നു കിട്ടുന്ന ആശ്വാസം.