മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന മനസിലാക്കുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് തന്നെ കാണണമെന്ന് അറിഞ്ഞതിനെതുടർന്നാണ് താൻ ഓഫിസിലെത്തിയിരുന്നു. പൊലീസ് ഹെഡ്ക്വാട്ടേഴ്സിൽ അവർക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഓഫിസിനു മുന്നിൽ പ്രശ്നങ്ങളുണ്ടാക്കിയവർ ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധമില്ലാത്തവരാണെന്നാണ് അറിയാൻ സാധിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അവരുടെ പരാതികളെല്ലാം കേട്ടു. ജിഷ്ണുവിന്റെ അമ്മയ്ക്ക് പൂർണ തൃപ്തിയുണ്ടാകുന്ന തരത്തിലുള്ള നടപടികളെടുക്കുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വേര്‍പാടിനു പിന്നിലുള്ള വസ്തുതകളും കാരണക്കാരേയും പൂര്‍ണ്ണമായും നിയമത്തിനു മുന്നിലെത്തിക്കുന്നതിനു പ്രതിജ്ഞബദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ പൊലീസ് തുടക്കം മുതലേ സ്വീകരിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണത്തില്‍ കേസ് എടുക്കുകയും ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ നാരായണന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. കോടതി നടപടികള്‍ക്കായി ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ട ഏറ്റവും അനുഭവസമ്പത്തുള്ള സ്‌പെഷല്‍ പ്രോസിക്യൂട്ടറേയും നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രത്യേക അന്വേഷണസംഘം നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണ്. ഒളിവില്‍പോയ എല്ലാ പ്രതികളേയും കണ്ടെത്തുന്നതിന് മറ്റൊരു ഐപിഎസ് ഓഫിസറായ എ.അക്ബറിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുപ്രീകോടതിയിലും ഇതിനായി പൊലീസ് നിയമപരമായ പോരാട്ടം നടത്തിയിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കേണ്ട കേസില്‍ എല്ലാ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് സ്വീകരിച്ചുവരികയാണ്.
ഇതിനിടയിലാണ് പൊലീസ് ആസ്ഥാനത്തു ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ സമരത്തിന് എത്തിയത്. സുരക്ഷാമേഖല എന്ന നിലയില്‍ പൊലീസ് ആസ്ഥാനത്ത് സമരങ്ങള്‍ അനുവദിക്കാറില്ല. ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും സമരം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇന്നു രാവിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ ജിഷ്ണുവിന്റെ മാതാവിനെയും കുടുംബാംഗങ്ങളെയും കണ്ട് സമരം ഒഴിവാക്കണമെന്നും സമരത്തിന് ആധാരമായ വിഷയങ്ങള്‍ ഡിജിപിയുമായി ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചിരുന്നു. ഇതിനായി ജിഷ്ണുവിന്റെ മാതാവിനും അടുത്ത ആറു ബന്ധുക്കള്‍ക്കും അവസരം ഒരുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് എത്തിയ ഇവര്‍ 15-ഓളം പേരെ ചര്‍ച്ചയ്ക്കായി ഡിജിപി ഓഫിസിനകത്തേക്ക് കയറ്റിവിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഇതിനുകഴിയില്ലെന്ന് അറിയിച്ചപ്പോള്‍ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പുറത്തുനിന്ന് കുറേപ്പെര്‍ ഇവര്‍ക്കൊപ്പം നുഴഞ്ഞു കയറുകയും അവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിലത്തു കിടക്കുകയായിരുന്ന ജിഷ്ണുവിന്റെ മാതാവ് ഉള്‍പ്പെടെ എല്ലാവരേയും സംഭവസ്ഥലത്തുനിന്നു നീക്കം ചെയ്തു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജിഷ്ണുവിന്റെ മാതാവിനെയും അമ്മാവനെയും പൊലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡിജിപി, ഐജി മനോജ് എബ്രഹാം എന്നിവര്‍ ജിഷ്ണുവിന്റെ മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും കേസന്വേഷണം സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ അന്വേഷണം സംബന്ധിച്ച അവരുടെ ആവശ്യങ്ങള്‍ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയുമായി ചര്‍ച്ച ചെയ്യാമെന്ന് ജിഷ്ണുവിന്റെ മാതാവും കുടുംബാംഗങ്ങളും അറിയിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റു എന്ന പരാതി അന്വേഷിക്കുന്നതിന് ഐജി മനോജ് എബ്രഹാമിനെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതു സമൂഹത്തോടൊപ്പം കേരള പൊലീസും ജിഷ്ണുവിനോടും കുടുംബത്തിനോടും ഒപ്പമുണ്ടെന്ന് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. എന്നാല്‍ സാഹചര്യം മുതലെടുത്ത് മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പുറത്തുള്ള ചിലര്‍ ഇതിനിടയില്‍ നുഴഞ്ഞുകയറുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തുവെന്ന് വ്യക്തമാണ്. അവരുടെമേല്‍ കര്‍ശനനടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കി.