ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് െഎജിയുടെ അന്വേഷണ റിപ്പോർട്ട്. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയില്ലായിരുന്നെങ്കിൽ ഡിജിപി ഒാഫീസിന് മുമ്പിൽ ഉപരോധം തീർക്കുമായിരുന്നുവെന്നാണ് മനോജ് എബ്രഹാമിന്റെ കണ്ടെത്തൽ. ചീഫ് സെക്രട്ടറി ഡിജിപിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നാണ് സൂചന.
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് മർദ്ദിച്ചെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നാണ് റിപ്പോർട്ട്.ആറുപേർക്ക് ഡിജിപിയെ കാണാൻ അവസരം നൽകിയിട്ടും പതിനാറ് പേർ ഒരുമിച്ച് കാണണമെന്ന് നിർബന്ധം പിടിച്ചതാണ് രംഗം വഷളാക്കിയത്.അതിന് അനുവാദം നൽകിയിരുന്നെങ്കിൽ പ്രതിഷേധക്കാർ ഡിജിപി ഒാഫീസിനു മുമ്പിൽ ഉപരോധം തീർക്കുമായിരുനെന്നും പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നു.ഇത് സുരക്ഷാവീഴ്ചയായി മാറുമെന്നതിനാലാണ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കേണ്ടിവന്നതെന്നും റിപ്പോർട്ട് പറയുന്നു.
സമരം ചെയ്യാനെത്തിയവരെ നേരിട്ട രീതിയിൽ വീഴ്ച സംഭവിച്ചോയെന്ന് കണ്ടെത്താൻ വിശദ പരിശോധന ആവശ്യമാണെന്നും പരാമർശമുണ്ട്. അതേസമയം ഡിജിപി വീണ്ടും ചർച്ചയ്ക്ക് വിളിച്ചെങ്കിലും ആശുപത്രിയിലായതിനാൽ കാണാൻ സാധിക്കില്ലെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.