മൂന്നു മാസങ്ങൾക്കു ശേഷം ജിഷ്ണു പ്രണോയിയുടെ ഏക സഹോദരി അവിഷ്ണയ്ക്ക് ചുറ്റും ഇന്നലെ വീണ്ടും കണ്ണീരിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടി. അമ്മ മഹിജയെ പൊലീസുകാർ റോഡിലിട്ട് വലിച്ചിഴക്കുന്ന രംഗം ടിവിയിൽ കണ്ട അവിഷ്ണ ‘അമ്മേ..’എന്നു വിളിച്ചു പൊട്ടിക്കരഞ്ഞു. മാതാപിതാക്കൾ തിരുവനന്തപുരത്തേക്കു പോയതിനാൽ മഹിജയുടെ അമ്മ ചന്ദ്രിയോടൊപ്പമായിരുന്നു അവിഷ്ണ കഴിഞ്ഞിരുന്നത്. പകൽ മറ്റൊരു വീട്ടിലായിരുന്ന അവിഷ്ണ വൈകിട്ടോടെ സ്വന്തം വീട്ടിലേക്കു പോന്നു.
അമ്മയ്ക്കു പരുക്കേറ്റെന്നും ആശുപത്രിയിലാണെന്നുമറിഞ്ഞതു മുതൽ അവിഷ്ണയ്ക്ക് കണ്ണീരടക്കാൻ കഴിയുന്നില്ല. പല തവണ ഫോണിൽ അച്ഛൻ അശോകൻ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് പ്രശ്നമൊന്നുമില്ലെന്ന് അറിഞ്ഞെങ്കിലും അമ്മയുടെ അരികത്തെത്താനാണ് അവിഷ്ണയുടെ ഹൃദയം തുടിക്കുന്നത്. അവിഷ്ണ എസ്എസ്എൽസി പരീക്ഷയ്ക്കു പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ജിഷ്ണുവിന്റെ ദാരുണ അന്ത്യം. പിന്നീട് വീട്ടിൽ നേതാക്കളുൾപ്പെടെയുള്ളവർ വരികയും അവരോടെല്ലാം ജിഷ്ണുവിനെക്കുറിച്ച് പറഞ്ഞ് അമ്മ മഹിജ പൊട്ടിക്കരയുകയും ചെയ്യുമ്പോൾ അമ്മയുടെ കണ്ണീരൊപ്പിക്കൊണ്ടിരുന്നത് അവിഷ്ണയായിരുന്നു.
തലസ്ഥാനത്ത് ഒരു സംഘം പൊലീസുകാർ വലിച്ചിഴച്ചു കൊണ്ടു പോകുമ്പോൾ അമ്മയുടെ കണ്ണീരു തുടയ്ക്കാൻ താനില്ലാതെ പോയ ദുഃഖവുമായാണ് അവിഷ്ണ ഇന്നലെ വീട്ടിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കഴിഞ്ഞത്. ജിഷ്ണുവിന്റെ നാടായ വളയത്ത് ഇന്നലെ പ്രതിഷേധ പ്രകടനങ്ങളുടെ ദിനമായിരുന്നു. സിപിഎം അനുഭാവികളായ ജിഷ്ണുവിന്റെ കുടുംബത്തിന് തിരുവനന്തപുരത്തു നേരിട്ട ദുരവസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം ഒഴികെയുള്ള എല്ലാ കക്ഷികളും ടൗണിൽ പ്രകടനം നടത്തി.