സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ ട്രഷറി കടത്തിലേക്കു നീങ്ങുന്നു. ശമ്പളവും പെൻഷനും പുറമേ ശമ്പള പരിഷ്കരണം വഴിയുള്ള കുടിശികയും ക്ഷേമപെൻഷനുമെല്ലാം ഇൗ മാസം ഒന്നിച്ചു കൊടുത്തുതീർക്കേണ്ട സാഹചര്യമാണു ട്രഷറിയെ പരുങ്ങലിലാക്കിയത്. സ്ഥിതി ഗുരുതരമാകാതിരിക്കാനുള്ള വഴികൾ ആലോചിക്കുകയാണു സർക്കാർ.
ഇന്നലെ അപ്രതീക്ഷിതമായി ഉടലെടുത്ത നോട്ടുപ്രതിസന്ധി ഫലത്തിൽ സർക്കാരിനു ഗുണം ചെയ്തു. ശമ്പളം, പെൻഷൻ ഇനങ്ങളിൽ ട്രഷറിക്കു കൈമാറിയ തുക നോട്ടുപ്രതിസന്ധി കാരണം ഇടപാടുകാർക്കു പിൻവലിക്കാൻ കഴിയാത്തതു കൂടുതൽ മിച്ചം ഉറപ്പാക്കി. മാർച്ച് 31നു സാമ്പത്തികവർഷം അവസാനിച്ചപ്പോൾ 1,950 കോടി രൂപയാണു ട്രഷറിയിൽ മിച്ചമുണ്ടായിരുന്നത്. മൂന്നിന് ഇതു 2,000 കോടി രൂപയായി ഉയർന്നു. എന്നാൽ, ശമ്പളവും പെൻഷനുമായി 3,000 കോടി രൂപയാണ് ഇൗയാഴ്ച സർക്കാർ ചെലവു പ്രതീക്ഷിക്കുന്നത്.
ശമ്പള പരിഷ്കരണത്തിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട കുടിശികയുടെ ആദ്യഗഡു 15 മുതൽ വിതരണം ചെയ്തു തുടങ്ങാനാണ് ആലോചന. പെൻഷൻകാർക്കു 900 കോടിയും ജീവനക്കാർക്ക് 1,400 കോടിയുമാണു നൽകേണ്ടത്. 39 ലക്ഷംപേർക്കു ക്ഷേമപെൻഷൻ നൽകാൻ 1,141 കോടിയും കണ്ടെത്തേണ്ടതുണ്ട്. മറ്റു ചെലവുകൾകൂടി ചേർത്ത് ഇൗ മാസം ആകെ 10,000 കോടി രൂപയുടെ ചെലവാണു കണക്കുകൂട്ടുന്നത്.
മദ്യത്തിൽനിന്നുള്ള വരുമാനത്തിൽ 300 കോടി രൂപ കുറയുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൈയിലുള്ള തുച്ഛമായ തുക വച്ച് ഇൗ മാസത്തെ ചെലവുകൾ നടത്താനുള്ള വഴികൾ തേടാൻ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ധനമന്ത്രി വിളിച്ചിട്ടുണ്ട്. പദ്ധതി ചെലവുകൾക്കായി ഇൗ മാസം ഒട്ടും പണം നൽകേണ്ടെന്നു ധാരണയായിട്ടുമുണ്ട്.