അനുബന്ധബാങ്കുകളുടെ ലയനത്തോടെ എസ്ബിഐയിലെത്തിയ ജീവനക്കാരിൽ സ്വയംവിരമിക്കലിന് അപേക്ഷനൽകിയത് വെറും മുപ്പതുശതമാനംമാത്രം. അർഹരായവർക്കുള്ള അപേക്ഷാതീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്. വർധിച്ച ജീവനക്കാരുടെ എണ്ണം നിജപ്പെടുത്താനുള്ള നീക്കം വിജയിക്കാത്ത സാഹചര്യത്തിൽ എസ്ബിഐ മറ്റ് വഴികള്‍ തേടിയേക്കും.
എസ്ബിടി ഉൾപ്പെടെ ആറ് ബാങ്കുകളാണ് ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചത്. ഇതോടെ എസ്ബിഐയിലെ ജീവനക്കാരുടെ എണ്ണം ക്രമാധീതമായി വർധിച്ചു. ഈ സാഹചര്യംമുന്നിൽകണ്ടാണ് ഒന്നരമാസംമുൻപ് സ്വയംവിരമിക്കൽ അഥവാ വി.ആർ.എസ് ആശയം എസ്ബിഐ മുന്നോട്ടുവച്ചത്. എന്നാല്‍ വിആർഎസിനായി അപേക്ഷനൽകാനുള്ള അവസാനദിനമെത്തിയിട്ടും വിചാരിച്ച ഫലമുണ്ടായില്ലാ എന്നതാണ് കണക്കുകൾ. സ്വയംവിരമിക്കൽ നിബന്ധനകൾക്ക് അർഹരായ പന്ത്രണ്ടായിരത്തി അഞ്ഞൂറുപേരുണ്ടെങ്കിലും, അതിൽ മൂവായിരംപേർ മാത്രമേ ഇതുവരെ അപേക്ഷനൽകിയിട്ടുള്ളു. സമയപരിധി ഇന്നവസാനിച്ചശേഷം കൃത്യമായ കണക്ക്പുറത്തുവിടുമ്പോൾ എണ്ണം അയ്യായിരംകടക്കാനുള്ള സാധ്യതപോലും വിരളമാണെന്ന് എസ്ബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതായത് അർഹതയുള്ളവരില്‍ പകുതിപോലും സ്വയംവിരമിക്കലിന് തയ്യാറല്ലെന്ന് വ്യക്തം. 2016 നവംബർ മുപ്പതിന് 55വയസോ, ഇരുപത് വർഷത്തെ സേവനമോ പൂർത്തിയായവരാണ് വിആർഎസിന് അർഹരായവർ. 60വയസാണ് വിരമിക്കൽപ്രായമെങ്കിലും നിബന്ധനകൾക്ക് അർഹരായവർ മുന്നോട്ടുവരണമെന്ന് എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ ജീവനക്കാരോട് ആവശ്യപ്പെട്ടു.
എത്രപേർ സ്വയം ഒഴിയുന്നുവെന്നത് സംബന്ധിച്ചുള്ള കണക്കുകൾ വ്യക്തമായശേഷം ആവശ്യമെങ്കിൽ മറ്റ് മാർഗങ്ങൾ തേടുന്നതിനെക്കുറിച്ചും എസ്ബിഐ ആലോചിക്കും. സ്വയംവിരമിക്കലിന് അർഹരായവർക്ക് ഇളവുകൾ പ്രഖ്യാപിക്കുകയോ, സമയപരിധി നീട്ടിനൽകുന്നതിനോ സാധ്യതയുണ്ട്.