‘‘പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കുന്നു. ചിലർ ഭയക്കും. ചിലരു കെടന്നു മോങ്ങും. ചിലരു ചൊറിഞ്ഞ് കൊണ്ടോയിരിക്കും. അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്നു ഇരട്ടചങ്കുള്ള ഈ ജനനേതാവിനെയോർത്ത്. ലാൽ സലാം...’’
ഈ വാക്കുകളിൽ പ്രായത്തിനും മേലെ പ്രകടമായ തികഞ്ഞ ഇടതുപക്ഷ അനുഭാവവും പാർട്ടി നേതാവിനോടുള്ള ആരാധനയുമായിരുന്നു. 2016 മെയ് 21 ന് ഇത് ഫെയ്സ്ബുക്കിൽ കുറിച്ച ജിഷ്ണു പ്രണോയ് ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ നീതിനിർവഹണത്തിന്റെ കൃത്യതയുള്ള രാഷ്ട്രീയ ബോധത്തിൽ കോമ്രേഡ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ജിഷ്ണുവിന് വിശ്വാസമുണ്ടായിരുന്നു. എന്നാൽ പെറ്റമ്മയെ അതേ രാഷ്ട്രീയ അധികാരത്തിലൂടെ പൊലീസ് ഇന്ന് റോഡിലൂടെ വലിച്ചിഴച്ചപ്പോൾ ജിഷ്ണുവിന്റെ ആത്മാവും തേങ്ങിയിട്ടുണ്ടാകാം.
ഈ സാഹചര്യത്തിൽ ജിഷ്ണു കഴിഞ്ഞ വർഷം പിണറായിയെ അനുകൂലിച്ച് എഫ്ബിയിൽ ഇട്ട പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജിഷ്ണു പ്രണോയ് മരിച്ചിട്ടും സുഹൃത്തുക്കളും പരിചയക്കാരും ജിഷ്ണുവിന്റെ മരണവാർത്ത അറിഞ്ഞ പലരും ഇപ്പോഴും ജിഷ്ണുവിന്റെ എഫ്ബി ടൈംലൈനിൽ പോസ്റ്റുകൾ ഇടാറുണ്ട്. ഇപ്പോൾ ജിഷ്ണുവിന്റെ മരണത്തിൽ നീതിക്കായി കാത്തിരിക്കുന്ന എല്ലാവരും ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രതികരണങ്ങൾ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. പൊലീസിന്റെ ക്രൂരത കണ്ട് ജിഷ്ണുവിന്റെ വിശ്വാസങ്ങൾ പാടേ തെറ്റായിരുന്നുവെന്നും പലരും പ്രതികരിക്കുന്നു.
ജിഷ്ണുവിന്റെ മരണത്തിൽ പ്രതിയാക്കപ്പെട്ടവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ അമ്മ മഹിജയും കുടുംബവും ഡിജിപി ഓഫിസിനു മുന്നിൽ നടത്തിയ സമരം പൊലീസ് തടഞ്ഞു. ജിഷ്ണുവിന്റെ അമ്മ ഉൾപ്പെടെയുള്ളവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. കേസിൽ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയർമാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്നു ജിഷ്ണുവിന്‍റെ അമ്മ മഹിജ രാവിലെ ആരോപിച്ചു. പ്രതികളെ പിടികൂടുംവരെ സമരം തുടരും. ജിഷ്ണു മരിച്ച് മൂന്നു മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണു പ്രതിഷേധം. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാൻ കുടുംബം തീരുമാനിച്ചത്.