ലോകത്താദ്യമായി വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിന് വജ്രജൂബിലി. ഇന്നേയ്ക്ക് അറുപതുവർഷം മുമ്പ് 1957 ഏപ്രിൽ അഞ്ചിനാണ് ഇ.എം.എസ് മന്ത്രിസഭ കേരളത്തിൽ ഭരണമേറ്റത്. പല സാമൂഹ്യമാറ്റങ്ങൾക്കും വഴിമരുന്നിട്ട ഇം.എം.എസ് സർക്കാരിന്റെ നയങ്ങളും പരിപാടികളും ഇന്നും ചർച്ചാവിഷയമാണ്.
ജനാധിപത്യത്തിൽ കമ്മ്യൂണിസം ആദ്യമായി ജയിച്ച ചരിത്രനിമിഷം. 1957 ഏപ്രിൽ അഞ്ച്. ഗവർണർ ബി.ആർ. റാവുവിന് മുമ്പാകെ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. സി. അച്യുതമേനോൻ, ടി.വി. തോമസ്, കെ.സി.ജോർജ് ,കെ.പി. ഗോപാലൻ, ടി.എ മജീദ്, പി.കെ. ചാത്തൻമാസ്റ്റർ, ജോസഫ് മുണ്ടശ്ശേരി, കെ.ആർ. ഗൗരിയമ്മ, വി.ആർ. കൃഷ്ണയ്യർ, എ.ആർ. മേനോൻ എന്നിവരായിരുന്നു മന്ത്രിസഭയിൽ. ഇഎംഎസ് മന്ത്രിസഭയുടെ ഏറ്റവും വലിയ നേട്ടം കാർഷിക ബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലും പാസാക്കിയതാണ്.
സ്വാന്ത്ര്യത്തിന് ശേഷവും തുടർന്നുപോന്ന ജമീന്ദാരി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമ നിർമാണങ്ങൾക്ക് കേരളത്തിന്റെ കാർഷിക ബിൽ ദിശാസൂചകമായി. സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപക നിയമനം നിയന്ത്രിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ മാനേജമെന്റുകളുടെ അനഭിലഷണീയ മേധാവിത്വം അവസാനിപ്പിക്കുന്നതിനുമാണ് വിദ്യാഭ്യാസ ബില്ല് കൊണ്ടുവന്നത്. സർക്കാരിന്റെ ശത്രുക്കളെ ഒന്നിപ്പിക്കുന്നതിന് ഈ നയം കാരണമായി. വിമോചന സമരം പൊട്ടിപ്പുറപ്പെട്ടു. വേറൊരുവശത്ത് തൊഴിലാളി സമരങ്ങളും.കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നേരിട്ടെത്തി. ഒടുവിൽ 1959 ന് ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിട്ടു. എങ്കിലും ആദ്യസർക്കാരിന്റെ 28 മാസത്തെ ഭരണവും നയങ്ങളും രാജ്യം ഇന്നും ഒാർക്കുന്നു വിശകലനങ്ങൾക്ക് വിധേയമാക്കുന്നു.