തൃശൂര്‍ എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെ ഭീഷണിപ്പെടുത്തിയ എസ്. ഐ ക്ക് സസ്പെൻഷൻ. എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ടി.ഡി. ജോസിനെതിരെയാണ് നടപടി. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾക്കൊപ്പം ചേർന്ന് പെൺകുട്ടിയുടെ മാതാവിനെയടക്കം തടഞ്ഞുവച്ചായിരുന്നു ഭീഷണി
മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ അയൽവാസിയായ മധ്യവയസ്കനും മകനും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് എരുമപ്പെട്ടി പൊലിസിൽ നിലനിൽക്കുന്നുണ്ട്. ഈ കേസിലെ ഇരയെയും മാതാവിനെയുമാണ് അഡീഷണൽ എസ്. ഐ ടി.ഡി. ജോസും പ്രതികളും ചേർന്ന് ഭീഷണിപ്പെടുത്തിയതും അപമാനിച്ചതും.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കുന്നംകുളം ഡിവൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പെൺകുട്ടിയെയും മാതാവിനെയും മൊഴി നൽകാൻ ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സി.ഐ ഓഫീസില്‍ വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് പ്രതികളും പ്രാദേശിക ബിജെപി പ്രവര്‍ത്തകരടങ്ങിയ മുപ്പതോളം പേരും ചേര്‍ന്ന് തടഞ്ഞു വച്ചതും ഭീഷണിപ്പെടുത്തിയതും.
പെൺകുട്ടിയുടെ മാതാവ് ഫോണില്‍ പരാതി പറഞ്ഞത് അന്വേഷിക്കാനെത്തിയ അഡീഷണല്‍ എസ്.ഐ പ്രതികൾക്കൊപ്പം ചേർന്ന് അസഭ്യവർഷം നടത്തിയെന്നായിരുന്നു പരാതി. ഭീഷണിപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Advertisement