നവംബർ 29, 2009 കോതമംഗലത്ത് വച്ച് ബൈക്കപകടത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവിനെ പ്രാദേശിക ആശുപത്രിയിൽ നിന്നും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നു. അവിടെ വച്ച് യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പതിവ് പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ശരീരം നൽകി. പ്രേതപരിശോധനയ്ക്കായി ശരീരം തുറന്ന മുതിർന്ന പൊലീസ് സർജൻ ഞെട്ടിപ്പോയി. ആ ശരീരത്തിലെ വൃക്കകളുൾപ്പെടെയുള്ള ചില അവയവങ്ങൾ കാണാനില്ല. മാത്രമല്ല, രോഗിയുടെ തലച്ചോറിൽ സംഭവിച്ചിരിക്കുന്നത് നിസ്സാരമായ ക്ഷതം മാത്രം. അതുമൂലമുള്ള രക്തസ്രാവം നിലയ്ക്കാനുള്ള അടിയന്തര ചികിത്സകൾ ചെയ്തിട്ടില്ല. എന്നാൽ, കരളിന്റെയും വൃക്കയുടെയും പ്രവർത്തനശേഷി അറിയാനുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. അന്ന്, കേരളത്തിൽ അവയവദാനം പ്രചാരത്തിലായിട്ടില്ല. ഈ സംഭവം എങ്ങനെയോ പുറത്തായി. മൂവാറ്റപുഴ പൊലീസ് കുറേനാൾ ഇതിനേക്കുറിച്ച് അന്വേഷിച്ചു. ഒടുവിൽ കൊച്ചി സിറ്റി പൊലിസിനു കേസ് കൈമാറി. വർഷങ്ങൾ കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ മാറിവന്നു. കേസുമാത്രം എങ്ങുമെത്തിയിട്ടില്ല.
ആരോക്കെയോ ചേർന്നു മുക്കിയ അവയമോഷണക്കേസിനു ശേഷം ഏഴു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, മരണാനന്തര അവയവദാനത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം ബഹുദൂരം മുന്നിലാണ് ഇപ്പോൾ. കൃത്യമായി പറഞ്ഞാൽ 2012 ലെ 0.36 ശതമാനത്തിൽ നിന്ന് 2014 ൽ 1.7 ശതമാനത്തിലേക്കു കുതിച്ചെത്തിയിരുന്നു. ഈ നേട്ടങ്ങളെയെല്ലാം കരിനിഴലിൽ ആക്കുന്ന ഗുരുതര ആരോപണങ്ങളാണ് മരണാനന്തര അവയവദാനത്തെക്കുറിച്ച് ഇപ്പോൾ കേള്‍ക്കുന്നത്. ഈയടുത്ത് ഡോ. എസ്. ഗണപതി എന്ന കൊല്ലംകാരനായ ജനറൽ മെഡിസിൻ ഡോക്ടർ കോടതിയെ സമീപിച്ചിരുന്നു. മരണാനന്തര അവയവദാനം വെറും കച്ചവടമാകുന്നുവെന്നും അതു പരിഹരിക്കാൻ നിയമസംവിധാനങ്ങൾ ശക്തമാക്കണം എന്ന അഭ്യർഥനയുമായി.
പൂർണ്ണരൂപം വായിക്കാം