അപേക്ഷകൻ മരിച്ചാൽ വിവരാവകാശ അപേക്ഷയിലുള്ള നടപടി അവസാനിപ്പിക്കാൻ കമ്മീഷന് അധികാരം നൽകാൻ നീക്കം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് ചട്ടത്തിലാണ് പുതിയ നിർദേശമുള്ളത്. കേന്ദ്രസർക്കാരിന്റെ നീക്കം വിവരാവകാശ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു. പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച വിവരാവകാശ നിയമത്തിന്റെ കരട് ചട്ടത്തിലാണ് വിവാദ വ്യവസ്ഥയുള്ളത്.
അപേക്ഷകൻ മരിച്ചാൽ വിവാരാവകാശ കമ്മീഷന് മുന്നിലുള്ള പരാതികളിൽ തുടർ നടപടികൾ വേണ്ടെന്നാണ് പുതിയ നിർദേശം. രാജ്യത്താകമാനാം വിവരാവകാശ പ്രവർത്തകർ വേട്ടയാടപെട്ടുകൊണ്ടിരിക്കുമ്പോൾ ഇത്തരമൊരു വ്യവ്സഥ വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.
കരട് അപൂർണമാണെന്ന വിമർശനവുമുണ്ട്. കേസ് തീർപ്പാക്കുന്നതിന് കമ്മീഷന് കാലാവധി നിർണയിച്ചിട്ടില്ല. ജീവനെയും സ്വത്തിനെയും സംബന്ധിച്ച വിവരങ്ങളുടെ കാര്യത്തിലും വ്യക്തയില്ല. നിർദേശങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ അറിക്കാൻ പതിനഞ്ച് ദിവസം മാത്രമേ നൽകിയുള്ളുവെന്നും ആക്ഷേപമുണ്ട്. അപേക്ഷൻ മരിച്ചാൽ വിവരം നൽകേണ്ടതില്ലെന്ന നിർദേശം 2012 ൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എതിർപ്പുകളെ തുടർന്ന് യുപിഎ സർക്കാർ അത് ഉപേക്ഷിക്കുകയായിരുന്നു.