ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ നിരോധിച്ച ഉത്തരവ് നടപ്പാക്കാൻ മൂന്നുമാസത്തെ ഇളവ് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ഹർജി നൽകാൻ എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ സർക്കാർ എടുത്തുചാടി തീരുമാനമെടുക്കില്ലെന്നും ജനങ്ങളുമായി സംഘർഷത്തിനില്ലെന്നും മന്ത്രി ജി.സുധാകരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
നാലുകാര്യങ്ങളായിരിക്കും സർക്കാർ പ്രധാനമായി കോടതിയുടെ മുന്നിൽ ഉന്നയിക്കുക. ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവിൽപന നിരോധിച്ചുള്ള കോടതിയുത്തരവ് നടപ്പാക്കി വരികയാണ്. എന്നാൽ ഇതിന് മൂന്നുമാസത്തെയെങ്കിലും സാവകാശം വേണം. മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകണം. സംസ്ഥാനത്തെ പ്രത്യേകഭൂപ്രകൃതിയും സ്ഥലപരിമിതിയുംകൊണ്ട് മദ്യവിൽപനശാലകൾ പെട്ടെന്ന് മാറ്റുന്നതിലെ ബുദ്ധിമുട്ടും ബോധ്യപ്പെടുത്താൻ ശ്രമിക്കും. സംസ്ഥാന സർക്കാർ ഇത് വരെ ഇക്കാര്യങ്ങൾ കാണിച്ച് കോടതിയെ സമീപിച്ചിട്ടില്ല. അതിനാൽ ആദ്യമായി നൽകുന്ന ഹർജിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിരോധനം മറികടക്കാൻ സംസ്ഥാനപാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതും കള്ളുഷാപ്പുകൾ വഴി വിദേശമദ്യം വിതരണം ചെയ്യുന്നതും സര്‍ക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും ജി.സുധാകരൻ പറഞ്ഞു. മന്ത്രി ജി. സുധാകരനും ഋഷിരാജ് സിങിനും പുറമെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Advertisement