17ാം തീയതി ആരംഭിക്കേണ്ട കേരള സർവകലാശാലയുടെ പരീക്ഷകൾ സ്തംഭനത്തിലേക്ക്. എയ്ഡഡ് കോളജുകളിലെ 200 അധ്യാപകര്‍ക്ക് നിയമന അംഗീകാരം നൽകിയാലെ പരീക്ഷാ ചുമതലകളുമായി സഹകരിക്കൂ എന്ന് ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകൾ സർവകലാശാലയെ അറിയിച്ചു.
2010 മുതൽ നിയമനം ലഭിച്ച 200 അധ്യാപകരാണ് കേരള സർവകലാശാലക്ക് കീഴിലെ എയ്ഡഡ് കോളജുകളിൽ മൂന്നാംകിട പൗരൻമാരായി ഒതുക്കപ്പെട്ടിരിക്കുന്നത്. ഇവർക്ക് ശമ്പളമില്ല. സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് അഞ്ചും ആറും വർഷമായി ജോലിക്കെത്തുന്ന ഇവരുടെ മേൽ സർവകലാശാല പരീക്ഷാ ചുമതലകൂടി അടിച്ചേൽപ്പിക്കും. ചില്ലറ ന്യായങ്ങൾപറഞ്ഞാണ് ഇവരുടെ നിയമനത്തിന് കേരള സർവകലാശാല അംഗീകാരം നൽകാത്തത്.
സഹപ്രവർത്തകർക്ക് ശരിയായ നിയമന അംഗീകാരവും ശമ്പളവും കിട്ടിയിട്ടേ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പുമായി സഹകരിക്കൂ എന്ന നിലപാടിലാണ് ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകൾ.
അധ്യാപക നിയമന പ്രശ്നം ഉടൻപരിഹരിക്കണമെന്ന സിൻഡിക്കേറ്റ് നിർദ്ദേശം വൈസ് ചാൻസലർ ഡോ. കെ.എസ്.രാധാകൃഷ്ണൻ കണക്കിലെടുത്തില്ല. സിൻഡിക്കേറ്റ് അംഗം വധഭീഷണി മുഴക്കിയെന്നാരോപിച്ച് അക്കാദമിക് കൗൺസിൽയോഗവും വിസി റദ്ദുചെയ്തിരിക്കുകയാണ്. ഇതോടെ പ്രശ‍്ന പരിഹാരം കണ്ടെത്താനുള്ള മാർഗവും അടഞ്ഞു.
Advertisement