വിജിലൻസിനെതിരായ വിമർശനത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി. വിജിലൻസ് ഡയറക്ടറെ മാറ്റാനല്ല, പകരം വിജിലൻസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനാണ് ചില നിർദേശങ്ങൾ നൽകിയതെന്ന് കോടതി പറഞ്ഞു. സ്ഥാനമൊഴിഞ്ഞ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം.
വിജിലൻസ് അന്വേഷണങ്ങൾ സംബന്ധിച്ച വിവിധ ഹർജികളാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെ ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്. ഇവയുടെ നടപടികൾക്കിടെയാണ് ആവർത്തിച്ചുള്ള വിമർശനങ്ങൾ വിജിലൻസിനും ഡയറക്ടർക്കും എതിരെ ഉണ്ടായത്. അഴിമതി നിരോധന നിയമം പ്രകാരം അന്വേഷണത്തിന് വകുപ്പില്ലാത്ത പലതിലും വിജിലൻസ് ഇടപെടുന്നതും കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ വൻകിടക്കാർക്കെതിരായ പരാതിയൊന്നും സ്വീകരിക്കില്ലെന്ന് വിജിലൻസ് ആസ്ഥാനത്ത് പോസ്റ്ററൊട്ടിച്ച ജേക്കബ് തോമസിന്റെ പ്രതിഷേധവും വന്നു. ഇതോടെ കോടതി കൂടുതൽ കടുപ്പിച്ചു.
ജിഷവധക്കേസ് അന്വേഷണത്തിൽ ഇടപെട്ട വിജിലൻസിന്റെ നടപടി പരാമർശിച്ച്, ഇങ്ങനെയൊരു വിജിലൻസ് മേധാവിയുമായി സർക്കാർ എങ്ങനെ മുന്നോട്ട് പോകുമെന്ന് കൂടി ചോദ്യം ഉന്നയിച്ചു. ഒരാഴ്ച തികയും മുൻപ് വിജിലൻസ് ഡയറക്ടറുടെ കസേര തെറിച്ചു. വീണ്ടുമൊരിക്കൽ കൂടി വിജിലന്‍സ് വിഷയം പരിഗണനക്ക് എത്തിയപ്പോഴാണ് മുൻ വിമർശനങ്ങൾക്ക് കോടതി വ്യക്തത വരുത്തിയത്. വിജിലൻസ് മേധാവിയെ മാറ്റാൻ പറഞ്ഞിട്ടില്ല. പകരം പ്രവർത്തനം മെപ്പെടുത്താനുള്ള നിർദേശങ്ങളാണ് വിജിലൻസിന് നൽകിയത്. പ്രവർത്തനത്തിന് മാർരേഖ ഉണ്ടാക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇവയെ സംബന്ധിച്ചുണ്ടായ മാധ്യമ ചർച്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി ഇവയിൽ പങ്കെടുത്ത ചില അഭിഭാഷകരുടെ നടപടി ശരിയായില്ലെന്നും പറഞ്ഞു. അതേസമയം ജേക്കബ് തോമസിന്റെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ധനകാര്യ സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ പ്രത്യേകിച്ചൊരു നടപടിയും നിർദേശിക്കുന്നില്ലെന്ന് കോടതി നിലപാടെടുത്തു. അത് സർക്കാരിന് തീരുമാനിക്കാം. തീരുമാനമെടുത്ത് മൂന്നാഴ്ചക്കകം വിവരം അറിയിക്കാനും കോടതി നിർദേശിച്ചു.
Advertisement