തലശേരി ഫസൽ വധക്കേസ് അന്വേഷണ സംഘത്തിന് സിബിഐ കോടതിയുടെ നോട്ടീസ്. കൊലക്കേസിൽ ആർഎസ്എസിന്റെ പങ്ക് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. മറ്റൊരു കേസിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകൻ,, ഫസൽ വധക്കേസിലെ കുറ്റം ഏറ്റുപറഞ്ഞ് മൊഴി നൽകിയതാണ് വഴിത്തിരിവാകുന്നത്.
കാരായി രാജൻ, കാരായി ചന്ദ്രശേഖൻ തുടങ്ങി സിപിഎമ്മിന്റെ പ്രമുഖർ ഉൾപ്പെടെ എട്ടുപേർ പ്രതിസ്ഥാനത്ത് വന്ന കേസ് പാർട്ടിയെ വല്ലാത്ത പ്രതിരോധത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ വലിയ തോതിൽ ഉയർന്നുവന്ന രാഷ്ട്രിയ പ്രതിഷേധങ്ങളെയെല്ലാം നേരിട്ടാണ് സിബിഐ നാലുവർഷം അന്വേഷിച്ച് കുറ്റപത്രം നൽകിയത്. അതപ്പാടെ കീഴ്മേൽ മറിയുന്ന ചിത്രമാണ് ഇപ്പോള്‍ തെളിഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ കണ്ണൂരിലുണ്ടായ മോഹനൻ വധക്കേസിൽ അറസ്റ്റിലായ പ്രതി ആർഎസ്എസുകാരനായ സുബീഷ് ആണ് ഫസൽ വധക്കേസില്‍ താൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് ഏറ്റുപറഞ്ഞത്.
2006ലെ കൊലക്ക് ശേഷം സുബീഷും സുഹൃത്തുക്കളും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയും പിന്നാലെ പൊലീസ് കണ്ടെടുത്തു. ഇതടക്കം വിവരങ്ങൾ സിബിഐ അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ എറണാകുളം സിബിഐ കോടതിയെ സമീപിച്ചത്. ഇതിലാണ് സിബിഐ അന്വേഷണസംഘത്തിന്റെ നിലപാട് ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചത്.
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കൊടുത്ത് കഴിഞ്ഞ കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്ന സാഹചര്യമുണ്ടായാൽ ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ തന്നെ വേണം കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി വാങ്ങാൻ. ആദ്യ അന്വേഷണത്തില്‍ പിഴവ് ഉണ്ടായെങ്കിൽ തിരുത്താൻ സിബിഐക്ക് കഴിയൂവെന്ന് ചുരുക്കം. അതിന് ആവശ്യമായ നടപടി സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
Advertisement