അണക്കെട്ടുകളിലെ മത്സ്യം വിറ്റു തമിഴ്നാട് ലക്ഷങ്ങൾ കൊയ്യുമ്പോൾ, കേരളത്തിൽ പരപ്പാർ അണക്കെട്ടിൽനിന്നു മീൻ പിടിക്കുന്നതിനു നിയമ തടസം. തമിഴ്നാട്ടിൽ ചെറു അണക്കെട്ടുകളിൽ മത്സ്യക്കൃഷി നടത്തുകയും അതിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. മത്സ്യക്കൃഷിയും വിൽപനയുമെല്ലാം സർക്കാർ മേൽനോട്ടത്തിൽ തന്നെ. അതിർത്തിയിലുള്ള എസ് വളവ് അണക്കെട്ടിൽ നിന്നും മത്സ്യവിൽപന നടത്തുന്നുണ്ട്. രാവിലെ ഏഴു മുതൽ മീൻ വാങ്ങാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. അതേസമയം, അതിർത്തിക്കിപ്പുറം തെന്മല പരപ്പാർ അണക്കെട്ടിൽ അഞ്ച് വർഷം മുൻപു മത്സ്യഫെഡ് ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
ഇവയെല്ലാം പൂർണ വളർച്ചയെത്തിയപ്പോഴാണു പിടിക്കാനാകില്ലെന്ന കാര്യം അറിയുന്നത്. പരപ്പാർ തടാകം സ്ഥിതിചെയ്യുന്നതു ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിൽ ആയതിനാൽ മീൻ പിടിക്കാൻ ആദിവാസി സംഘങ്ങൾക്കേ സാധിക്കൂ. ഇതിനായി ഉറുകുന്ന് കേന്ദ്രീകരിച്ച് ഒരു സംഘം രൂപീകരിക്കുകയും ചെയ്തു. അപ്പോഴാണു പുതിയ തീരുമാനം വരുന്നത് – വന്യജീവി സങ്കേതത്തിന്റെ പരിധിയിലുള്ള ആദിവാസികൾക്കേ മത്സ്യബന്ധനം നടത്താൻ അനുമതി ലഭിക്കൂ. ഈ മേഖലയിൽ ആദിവാസികൾ താമസിക്കുന്നുമില്ല. ഇതോടെ, തടാകത്തിൽ നിന്നുള്ള മത്സ്യബന്ധനം അനിശ്ചിതത്വത്തിലായി.