മൂന്നാറില്‍ വി എസ് സർക്കാർ ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത ഭൂമിയും കയ്യേറ്റമാഫിയ തട്ടിയെടുത്തു. കയ്യൂക്കിലൂടെ തട്ടിയെടുത്ത ഭൂമി മറച്ചുവിറ്റ് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ലക്ഷപ്രഭുക്കളായി. പഞ്ചായത്ത് പട്ടികജാതിക്കാർക്കായി വിതരണം ചെയ്ത ഭൂമിയും കയ്യേറ്റക്കാർ കൈവശപ്പെടുത്തി. മനോരമ ന്യൂസ് പരമ്പര കയ്യൂക്കില്‍ കയ്യേറ്റം തുടരുന്നു.
ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിക്കാത്തത് ഭയംകൊണ്ടാണ്. ഭയം രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന മൂന്നാറിലെ കയ്യേറ്റമാഫിയയെ തന്നെ. 2009ലാണ് ഭൂരഹിതരായ 93പേര്‍ക്ക് വി.എസ് അച്ചുതാനന്ദന്റെ സർക്കാർ നാല് സെന്റ് ഭൂമി വീതം പതിച്ചു നല്‍കിയത്. എസ്. രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെ ഭൂമിയുണ്ടെന്ന് അവകാശപ്പെടുന്ന 912 സര്‍വെ നമ്പറിലാണ് ഈ ഭൂമിയും. ഭൂമി ല ഭിച്ചവർ സ്ഥലത്തിന്റെ കരവും ഒടുക്കി. എന്നാല്‍ വീട് വയ്ക്കാന്‍ ചെന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി കയ്യേറ്റക്കാരുടെ കയ്യില്‍.
2004 2005 കാലഘട്ടത്തില്‍ മൂന്നാർ പഞ്ചായത്ത് പട്ടികജാതിക്കാർക്കും അഞ്ച്സെന്റ് ഭൂമി വീതം വിതരണം ചെയ്തു. റവന്യൂ വകുപ്പില്‍ നിന്ന് ഏറ്റെടുത്ത് വിതരണം ചെയ്ത ഈ ഭൂമിയും കയ്യേറ്റക്കാര്‍ വളച്ചുക്കെട്ടി മാത്രമല്ല പട്ടികജാതിക്കരല്ലാത്തവര്‍ക്ക് മറച്ചുവിറ്റു. രാഷ്ട്രീയ വൈരം മറന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ കൈ കോർത്തായിരുന്നു തട്ടിപ്പ്. സര്‍ക്കാര്‍ ഭൂമിയുള്‍പ്പെടെ വന്‍കിടകയ്യേറ്റക്കാര്‍ വളച്ചുക്കെട്ടി സ്വന്തമാക്കുമ്പോളാണ് മൂന്നാറിലെ സാധാരണക്കാര്‍ക്ക് ഈ ദുരിതം.