സംസ്ഥാനത്തെ മദ്യവിൽപനശാലകൾ മാറ്റി സ്ഥാപിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി തേടി സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചേക്കും.. എ.ജിയുടെ നിയമോപദേശത്തിനുശേഷമായിരിക്കും തീരുമാനം. ഇതേസമയം മദ്യവിൽപനശാലകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം ബവ്റിജസ് കോർപറേഷനും കൺസ്യൂമർ ഫെഡും ഇന്ന് പുനരാരംഭിക്കും. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജിനൽകുന്ന കാര്യത്തിൽ ബിയർ-വൈൻ പാർലർ ഉടമകൾ രണ്ടുദിവസത്തിനകം തീരുമാനമെടുക്കും.
മദ്യവിൽപ്പന ശാലകൾ മാറ്റിസ്ഥാപിക്കാൻ കൂടുതൽ സമയം തേടി കോടതിയെ സമീപിക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം നൽകാൻ സർക്കാർ എ.ജി യോട് ആവശ്യപ്പെട്ടിരുന്നു. നിയമോപദേശം എ.ജി ഇന്ന് കൈമാറണുമെന്നാണ് സൂചന. അതേസമയം വിൽപ്പനശാലകൾ മാറ്റി സ്ഥാപിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകണമെന്ന് എക്സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരൻ ബവ്കോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെയും ജനപ്രതിനിധികളേയും വിശ്വാസത്തിലെടുത്തുകൊണ്ട് ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. അതോടൊപ്പം കൂടുതൽ കൗണ്ടറുകൾ തുറക്കുന്നതിനും ആലോചനയുണ്ട്. ബവറ്ജിസ് കോർപറേഷൻറ 179 ഒൗട്്് ലറ്റുകളായിരുന്നു മാറ്റി സ്ഥാപിക്കേണ്ടിയിരുന്നത്. ഇതിൽ 24 എണ്ണം മാത്രമേ മാറ്റാനായുള്ളു. ബാക്കി 155 എണ്ണവും അടഞ്ഞുകിടക്കുകയാണ്. കൺസ്യുമർഫെഡിന്റ 29 എണ്ണത്തിൽ ഒൻപതെണ്ണവും ഇനി മാറ്റണം. ഒറ്റയടിയ്ക്ക് ഇത്രയധികം വിതരണകേന്ദ്രങ്ങൾ പൂട്ടുന്നത് സർക്കാരിന് കനത്തവരുമാന നഷ്ടമുണ്ടാക്കും. ദേശീയപാതയോരത്തുള്ള ബിയർ വൈൻ പാർലറുകളും പൂട്ടിയതോടെ വരുമാനത്തിൽ സർക്കാരിന് ഇരട്ടി പ്രഹരമാകും. വരുമാനത്തിൽ 2500 കോടിയിലേരെ രൂപ കുറവുവരുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം പുനഃപരിശോധനാ ഹർജി നൽകാനാണ് ബിയർ-വൈൻ പാർലറുടമകളുടെ ആലോചന. രണ്ടുദിവസത്തിനകം കൊച്ചിയിൽ ഇതിനായി യോഗം ചേരും.