മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ശ്രീപ്രകാശിനെതിരെ ശിവസേന. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നല്ല ബീഫ് എത്തിക്കുമെന്ന ശ്രീപ്രകാശിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ശിവസേന മുഖപത്രമായ സാമ്നയില്‍ വിമർശനം. ബീഫ് വിഷയത്തിൽ കേരളത്തിലും ഗോവയിലും ബിജെപി സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് പ്രധാനആക്ഷേപം.
മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും നല്ലബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാർഥി ശ്രീപ്രകാശിൻറെ ഈ നിലപാടിതിരെയാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ബിജെപി രാജ്യത്ത് മുഴുവൻപയറ്റുന്ന അവസരവാദനിലപാടിൻറെ ഭാഗമാണ് ഈ പ്രസ്താവന. വോട്ട് നേടാനുള്ള പ്രീണനമാണിത്. മറ്റ് സംസ്ഥാനങ്ങളിൽ ബീഫ് നിരോധനത്തെക്കുറിച്ച് സംസാരിക്കുന്നവർ മലപ്പുറത്ത് എന്തുകൊണ്ട് അത് പറയുന്നില്ല, അങ്ങനെ പറയാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും സാമ്നയില്‍ ശിവസേന ചോദിക്കുന്നു. ഗോവയിൽ മുഖ്യമന്ത്രിയായശേഷം മനോഹർ പരീക്കർ നടത്തിയ പ്രസ്താവനയും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഗോവയിൽ ബിഫ് നിരോധിക്കാനുദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയായശേഷം പരീക്കർ പറഞ്ഞത്. ഇത് ഓരോ സംസ്ഥാനത്തും ഓരോ നിലപാട് ബിജെപി സ്വീകരിക്കുന്നതിന് ഉദാഹരണമാണ്. എന്തായാലും, വിമർശത്തിലൂടെ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും ബീഫ് വിഷയത്തിൽ കേരളത്തിലെ ബിജെപിയുടെ നിലപാടും ദേശീയതലത്തിൽ ചർച്ചയാവുകയാണ്.