തിരക്ക് കണക്കിലെടുത്ത് മുഴുവൻ ബവ്റിജസ് ഔട്ട്‌ലെറ്റുകളുടെയും പ്രവർത്തന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു ബെവ്കോ എംഡി ഉത്തരവിറക്കി. രാവിലെ 9.30 മുതൽ രാത്രി 9.30 വരെയാണു പുതിയ പ്രവർത്തന സമയം. ഇതുവരെ ഇത് രാവിലെ 10 മുതൽ രാത്രി ഒൻപതു വരെയായിരുന്നു. ദേശീയ, സംസ്ഥാന പാതയോരത്തെ അടച്ചുപൂട്ടപ്പെട്ട മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതുവരെ പുതിയ പ്രവർത്തന സമയമായിരിക്കും ബാധകം.
അതേസമയം, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ ബദൽ മാർഗങ്ങൾ സർക്കാരും തേടുന്നു. മദ്യശാലകള്‍ സ്ഥാപിക്കാനുള്ള ചട്ടങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കും. ഇതിനായി സര്‍ക്കാർ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും.
നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ സര്‍വകക്ഷിയോഗം വിളിക്കാനും സാധ്യതയുണ്ട്. വരുമാന നഷ്ടവും ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടിയാണു യോഗം വിളിക്കുന്നത്. സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്ത് 1956 മദ്യശാലകളാണ് പൂട്ടിയത്. ഇത്രയധികം ബാറുകൾ പൂട്ടിയാൽ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ തന്നെ വിപരീതമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.