സംസ്ഥാനത്തെ സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കർശന നിർദ്ദേശം. കെ.ഇ.ആർ അനുസരിച്ച് സ്വകാര്യ ട്യൂഷനെടുക്കുന്നത് കുറ്റകരമാണ്. സ്വകാര്യ ട്യൂഷൻ് സെന്ററുകളും, ചോദ്യപേപ്പർ ഏജൻസികളുമായി സ്കൂൾ അധ്യാപകർക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് സർക്കാർ നിർദ്ദേശം.
എസ്.എസ്.എൽ.സി കണക്ക് പരീക്ഷ ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ടാണ് സ്വകാര്യ ട്യൂഷൻ സെന്ററുകളും ചോദ്യപേപ്പർ നിർമ്മാണ ഏജൻസികളും വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ചോദ്യക്കടലാസ് തയാറാക്കി വിൽക്കുന്ന സ്വകാര്യ ഏജൻസികളും ട്യൂഷൻ സെന്ററുകളുമായി സർവീസിലുള്ള അധ്യാപകർക്ക് അടുത്ത ബന്ധമാണുള്ളത്.
ചിലർ ഇത്തരം ഏജൻസികളുടെ നടത്തിപ്പുകാരുമാണ്. ഇവർക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്, ഹയർസെക്കൻഡറി ഡയറക്ടറുടെ ഓഫിസ്, എസ്‌സിഇആർടി, പരീക്ഷാഭവൻ എന്നിവിടങ്ങളിൽ അടുത്ത ബന്ധമുണ്ട്. ഇത് ഉപയോഗിച്ച് അവർ ചോദ്യകർത്താക്കളുടെ പേരുകൾ ചോർത്തിയെടുക്കും.
പിന്നീട് ഇവരെ സ്വാധീനിച്ച് സ്വകാര്യഏജൻസി തയ്യാറാക്കിയ ചോദ്യങ്ങൾ ഫൈനൽപരീക്ഷയുടെ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തും. അല്ലെങ്കിൽ ഇവരെ കൊണ്ട് സ്വകാര്യഏജൻസിയുടെ ചോദ്യപേപ്പർ തയ്യാറാക്കിക്കും.
ലക്ഷങ്ങളാണ് പ്രതിഫലമായി നൽകുന്നത്. ഈ അവിശുദ്ധ ബന്ധം തടയണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് സ്വകാര്യ ട്യൂഷന് തടയിടാൻ സർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ അധ്യായം 9 റൂൾ 13 അനുസരിച്ച് അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കാൻ പാടില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ ചട്ടം പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.