എ കെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഫോൺകെണി കേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന. പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ പ്രതികൾ ഇന്ന് ഹാജരായേക്കില്ല. കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.
ഫോൺകെണിക്കേസിലെ പ്രതികളോട് ഇന്നും നാളെയുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ ചാനൽ മേധാവിയടക്കമുള്ള കേസിലെ ഒൻപത് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന. ശശീന്ദ്രനെ കുടുക്കാൻ കുറ്റകരമായ ഗൂഢാലോചന നടനെന്ന് വ്യക്തമായ സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പിന്റെ നിർദേശം.
മികച്ച സംഘത്തെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നതെന്നും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ശശീന്ദ്രനെ കുടുക്കാൻ ഇലക്ട്രോണിക് മാധ്യമം ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.