തനിക്ക് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതലമാത്രമേയുള്ളുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസ് തിരികെയെത്തിയാൽ ചുമതല കൈമാറുമെന്നും അദേഹം വ്യക്തമാക്കി. അതേസമയം ജേക്കബ് തോമസിന് പകരക്കാരനെ കണ്ടെത്തുക സർക്കാരിന് തലവേദനയാകും. പദവി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ അതൃപ്തി അറിയിച്ചതാണ് കാരണം.
വിജിലൻസ് മേധാവിയുടെ ചുമതലയേറ്റെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിസമ്മതിക്കുന്നതാണ് സർക്കാരിന് മുന്നിലെ പ്രധാന പ്രതിസന്ധി. ഫയർഫോഴ്സ് മേധാവിയായ എ ഹേമചന്ദ്രനും എക്സൈസ് മേധാവിയായ ഋഷിരാജ് സിങും അതൃപ്തി അറിയിച്ചതായാണ് വിവരം. ജേക്കബ് തോമസ് തിരികെവന്നാല്‍ ചുമതല കൈമാറുമെന്നും ,എന്നാല്‍ അദ്ദേഹം തിരികെ വരുമോയെന്ന് തനിക്ക് പറയാനാകില്ലെന്നും ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി.
ടി പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരായ ഹർജിയിൽ വിധി പ്രതികൂലമായാൽ സർക്കാർ വീണ്ടും പ്രതിരോധത്തിലാകും. ഇൗ മാസം പത്തിന് സെൻകുമാറിന്റെ ഹർജിയിൽ കോടതി വിധി വന്നശേഷം അഴിച്ചുപണിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മതിയെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഇതിനൊപ്പം ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങൾ ഉണ്ടായേക്കും. അടുത്തിടെ വിവാദമായ പലകേസുകളിലും പൊലീസിന് വീഴ്ച സംഭവിച്ചതായി ഇടതുമുന്നണിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിൽ ക്രമസമാധാന ചുമതലകളിൽ വ്യാപക അഴിച്ചുപണി നടത്തുന്ന കാര്യവും ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ ഉണ്ട്.