നക്സല്‍ വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാതിരിക്കാൻ സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു. വർഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുൻ ഐജി ലക്ഷ്മണയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ നഷ്ടപരിഹാരത്തുക നൽകാൻ കഴിയില്ല എന്നായിരുന്നു സർക്കാർ വാദം. എന്നാൽ ലക്ഷ്മണയുടെ അപ്പീൽ 2016 ഫെബ്രുവരിയിൽ തന്നെ തീർപ്പായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ മനോരമ ന്യൂസിന് ലഭിച്ചു.
തിരുനെല്ലി കാട്ടിൽ വർഗീസിനെ വെടിവച്ചുകൊന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ 1998ൽ നടത്തിയ വെളിപ്പെടുത്തലോടെയാണ് മുൻ ഐജി ലക്ഷ്മണ പ്രതിയായത്. 12 വർഷത്തെ സിബിഐ അന്വേഷണത്തിനൊടുവിൽ 2010ൽ ശിക്ഷ വിധിച്ചു. ജീവപര്യന്തം ലഭിച്ച് ലക്ഷ്മണ ജയിലിലായി. അപ്പീൽ പരിഗണിച്ച ഹൈക്കോടതിയും ശിക്ഷ ശരിവച്ചതോടെ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും മുൻപെ,, പ്രതിയുടെ അനാരോഗ്യം കണക്കിലെടുത്ത് സർക്കാർ ശിക്ഷ ഇളവുചെയ്തു. ഇതോടെ ജയിൽ മോചിതനായ ലക്ഷ്മണ,, ശിക്ഷ പുനപരിശോധിക്കാനായി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷയും തൊട്ടുപിന്നാലെ പിൻവലിച്ചു.
എന്നാലിതിന് നാലുമാസത്തിന് ശേഷം 2016 ജൂലൈ 22ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും,, കേസ് പരമോന്നത കോടതിയുടെ പരിഗണനയിലാണ് എന്നാണ് സർക്കാർ അറിയിച്ചത്. വർഗീസിനെ വെടിവച്ചുകൊന്നതിന് നഷ്ടപരിഹാരം വേണമെന്ന കുടുംബത്തിന്റെ അപേക്ഷ തള്ളാനുള്ള പ്രധാന ന്യായം ഇതായിരുന്നു. വർഗീസ് കേസിൽ വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും വിധി അന്തിമമല്ലെന്നും, സുപ്രീംകോടതി ഇനിയും കേസ് കേൾക്കാനിരിക്കുകയാണെന്നും വസ്തുതയെല്ലാം മറച്ചുവച്ച് എൽഡിഎഫ് സർക്കാർ സർക്കാർ വിശദീകരിച്ചു. ഇതേ സത്യവാങ്മൂലത്തിലാണ്, നക്സൽ വർഗീസിനെ കൊലപാതകിയും കവർച്ചക്കാരനുമായി ചിത്രീകരിച്ചത്. പിന്നാലെയാണിപ്പോൾ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കൂടി പുറത്തുവരുന്നത്.