കേരള സർവ്വകലാശാല വൈസ് ചാൻസലർ നിരന്തരമായി വിവേചനം കാണിക്കുന്നതിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ ദലിത് അധ്യാപകർ മുഖ്യമന്ത്രിക്ക് പരാതി നൽകി.സിൻഡിക്കേറ്റ് യോഗങ്ങളിൽ സംസാരിക്കാൻ അനുവദിക്കാറില്ലെന്നും ആക്ഷേപകരമായാണ് വിസിയുടെ പെരുമാറ്റമെന്നുമാണ് അധ്യാപകരുടെ പരാതി.ഇതു സംബന്ധിച്ച് അധ്യാപകർ ഗവർണ്ണർക്കും പരാതി നല്കും.
കേരള സർവ്വകാലാശാല സിൻഡിക്കറ്റ് അംഗവും കാര്യവട്ടം ക്യാംപസിലെ ബോട്ടണി വിഭാഗം പ്രഫസറുമായ ഡോ പി എം രാധാമണിയും, യൂണിവേഴ്സിറ്റ് കോളജ് തമിഴ്വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ. മാണിക്യരാജുമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതിനൽകിയത്.വിസി പ്രഫ. പി കെ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. കടുത്ത അവഗണനയാണ് വിസിയിൽ നിന്നും നേരിടുന്നത്.
രണ്ടുമാസം മുമ്പു നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇവർ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ വിസി അനുവദിച്ചില്ല. തുടർന്ന് ജാതിയുടെ പേരിലാണ് വിസിയുടെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങൾ പ്രതിഷേധിച്ചതോടെ യോഗം രണ്ടു മണിക്കൂർ നിർത്തി വയ്ക്കേണ്ടി വന്നു. ചാൻസലറായ ഗവർണ്ണർക്കും അധ്യാപകർ പരാതി നൽകും.