തൊഴിലാളി യൂണിയനുകളുടെ അധികാരത്തർക്കം മൂലം സംസ്ഥാനത്തെ കോഫീ ഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. സമരം മൂലം ഒരു മാസത്തോളമായി പ്രധാന ഓഫീസ് അടഞ്ഞ് കിടക്കുന്നതിനാൽ രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളുടെ ശമ്പളം മുടങ്ങി. ഭരണസമിതി പിരിച്ച് വിട്ട് സർക്കാർ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതോടെയാണ് സമരം ആരംഭിച്ചത്.
തിരുവനന്തപുരം മൂലം തൃശൂർ വരെയുള്ള കോഫീ ഹൗസുകളെ നിയന്ത്രിക്കുന്ന കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘമാണ് കടുത്ത ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. കോടികളുടെ അഴിമതി കണ്ടെത്തിയെന്ന പേരിൽ ഒന്നരമാസം മുൻപ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. ഐ.എൻ.ടി.യു.സി, ബി.എം.എസ് പ്രതിനിധികളടങ്ങി സഹകരണവേദി എന്ന സംഘത്തിന്റെ നേതൃത്വത്തിലെ ഭരണ സമതിയാണ് പിരിച്ചുവിട്ടത്. സി.ഐ.ടി.യുവിന് ഭരണം തിരിച്ച് പിടിക്കാനാണെന്ന് ആരോപിച്ച് ഇവരുടെ നേതൃത്വത്തിലെ തൊഴിലാളികൾ തൃശൂരിലെ പ്രധാന ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു.
അഡ്മിനിസ്ട്രേറ്റർ ഓഫീസിലെത്തിയെങ്കിലും സമരത്തിലുള്ള തൊഴിലാളികൾ ഓഫീസിൽ കയറാൻ അനുവദിച്ചില്ല. ഒരുമാസമായി ഓഫീസ് അടഞ്ഞ് കിടക്കുന്നതിനാൽ ധനഇടപാടടക്കം മുടങ്ങി. ഇതോടെ 58 കോഫീ ഹൗസുകളിലായി ജോലി ചെയ്യുന്ന 2500 ഓളം തൊഴിലാളികൾക്ക് മാർച്ചിലെ ശമ്പളം ലഭിച്ചില്ല.
അഴിമതി മറയ്ക്കാനാണ് സമരമെന്ന് സി.ഐ.ടിയു ആരോപിക്കുമ്പോൾ സംസ്ഥാന ഭരണത്തിന്റെ അധികാരമുപയോഗിച്ച് ഭരണം പിടിച്ചടക്കാനുള്ള നീക്കത്തെയാണ് ഏതിർക്കുന്നതെന്നാണ് സമരം ചെയ്യുന്നവരുടെ നിലപാട്. തിങ്കളാഴ്ച ഹൈക്കോടതി ഈ കേസ് പരിഗണിക്കും.