തൊഴിലിൽ മികവു പോരെന്ന കാരണം പറഞ്ഞു ടെക്നോപാർക്കിലെ പ്രമുഖ കമ്പനികളടക്കം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നെന്നു വ്യാപക പരാതി. പിപ് (പെർഫോമൻസ് ഇംപ്രൂവ്മെന്റ് പ്ലാൻ) എന്ന ഓമനപ്പേരിട്ടാണു കമ്പനികൾ സ്വന്തം ജീവനക്കാർക്കു പുറത്തേയ്ക്കുള്ള വഴികാട്ടുന്നത്.
പത്തു വർഷത്തിലേറെ ജോലി ചെയ്തവർ പോലും കമ്പനികളുടെ കരുണയറ്റ പെരുമാറ്റത്തിൽ മനംനൊന്തു കോടതിക്കും തൊഴിൽവകുപ്പിനും പരാതി നൽകി. ടെക്നോപാർക്ക് അധികൃതർക്കും ഒട്ടേറെ പരാതികൾ ലഭിച്ചെങ്കിലും തങ്ങൾക്കു വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിലാണ് അവർ.
പാർക്കിലെ ഒട്ടേറെ കമ്പനികൾ തൊഴിൽ സുരക്ഷ ഉറപ്പാക്കുമ്പോൾ ചില കമ്പനികളുടെ തൊഴിലാളി വിരുദ്ധ നയമാണ് ഇപ്പോൾ പ്രശ്നങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. കമ്പനികൾക്കു ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണു ജീവനക്കാരുടെ മുഖ്യ ആവശ്യം.
തന്ത്രം: ഒരു ലക്ഷം ശമ്പളമുള്ളവരെ പിരിച്ചുവിടും; 20,000 വീതം നൽകി അഞ്ചു പേരെ നിയമിക്കാം
പരിചയസമ്പന്നരായ ജീവനക്കാരെ പിപ്പിലേക്കു തള്ളുന്നതിന്റെ ഉദ്ദേശ്യം ഒന്നു മാത്രം. ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്നയാളെ പറഞ്ഞു വിട്ടാൽ പകരം 20,000 രൂപ വീതം ശമ്പളം നൽകി അഞ്ചു പേരെ കമ്പനിക്കു പുതുതായി റിക്രൂട്ട് ചെയ്യാം.
തൊഴിൽ അവകാശങ്ങളൊന്നും ചോദിച്ച് ആരും ഐടി കമ്പനിക്കു മുന്നിൽ കൊടികുത്തുകയുമില്ല. ലക്ഷ്യം ലാഭം മാത്രം. ഒരാൾ പിപ്പിലാണെങ്കിൽ അയാൾ ഒന്നിനും കൊള്ളത്തവനെന്നാണ് ഐടി ഫീൽഡിലെ വയ്പ്. പലരും ഇതോടെ സ്വയം ഒഴിഞ്ഞുപോകുകയാണു പതിവ്.
അതിനു തയാറാകാത്തവരെ ഒരു പണിയും നൽകാതെ വെറുതെ ഇരുത്തും. പ്രകടനം മെച്ചപ്പെടുത്താൻ അവസരം നൽകിയ കാലയളവിൽ പോലും അദ്ദേഹം വെറുതെ ഇരിക്കുകയായിരുന്നു എന്നു വരുത്താൻ അതു മതി.
സ്വയം രാജിവച്ച് ഒഴിഞ്ഞില്ലെങ്കിൽ പിന്നാലെ വരും ടെർമിനേഷൻ. പുറത്താക്കിയ ഒരാൾക്കു പിന്നീട് ഒരിടത്തും തൊഴിൽ ലഭിക്കാനിടയില്ലാത്തതിനാൽ പിപ്പിൽ പെട്ടാൽ രാജിവച്ച് ഒന്നും മിണ്ടാതെ പുറത്തേയ്ക്കു പോകുകയാണു പലരും ചെയ്യുക.
ടാലന്റ് പൂളിലേക്കു തള്ളപ്പെടുന്ന ടെക്കികൾക്കും പിന്നെ ടെൻഷന്റെ ദിനങ്ങളാണ്. കമ്പനിക്ക് പുതിയ പ്രോജക്ടുകൾ ലഭിച്ചില്ലെങ്കിൽ വെറുതെ ഇരിക്കുന്ന ഒരു വിഭാഗം ജീവനക്കാരെ ടാലന്റ് പൂളിലേക്കു മാറ്റും.
കംപ്യൂട്ടറിനു മുന്നിൽ വെറുതെ ഗെയിം കളിച്ചു കുത്തിയിരിക്കാം. രണ്ടു മാസത്തിനുള്ളിൽ പുതിയ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടാലന്റ് പൂളിൽ നിന്നു കരയ്ക്കു കയറി ഗുഡ്ബൈ പറഞ്ഞു വീട്ടിലേക്കു പോകാം.
ക്ളീനിങ് സ്റ്റാഫിന് 8000; പല ടെക്കികൾക്കും 5000 മാത്രം
ടെക്നോപാർക്കിലെ ക്ലീനിങ് സ്റ്റാഫിന്റെ ശമ്പളം 8,000 രൂപ. പിഎഫ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളുമുണ്ട്. എന്നാൽ ചെറുതല്ലാത്ത വിഭാഗം ടെക്കികൾക്ക് ഇപ്പോഴും കിട്ടുന്നത് വെറും 5,000 രൂപ.
സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്ന ചില തട്ടിക്കൂട്ടു കമ്പനികൾ ജീവനക്കാർക്ക് അർഹമായ ശമ്പളം നൽകുന്നില്ലെന്ന പരാതി കാലങ്ങളായുണ്ടെങ്കിലും ഇതിനു പരിഹാരമുണ്ടാക്കാൻ ആരും ഇടപെടുന്നില്ല.
കഴിഞ്ഞ ദിവസം റോഡ് അപകടത്തിൽപ്പെട്ട ടെക്കി യുവതിയുടെ ചികിൽസയ്ക്കു പണം നൽകാൻ പോലും കമ്പനി തയാറായില്ല. ഒടുവിൽ സഹപ്രവർത്തകർ ചേർന്നു പിരിവെടുത്ത് ഒരു ലക്ഷം രൂപ നൽകിയാണു ചികിൽസ ഉറപ്പാക്കിയത്.
ശമ്പളമായി കിട്ടുന്ന തുച്ഛമായ തുക കൊണ്ടു കുടുംബം പുലർത്താൻ കഴിയാത്തതിനാൽ ഒഴിവുള്ള സമയത്തു ടെക്നോപാർക്ക് കേന്ദ്രീകരിച്ച് ഓൺലൈൻ ടാക്സി ഓടിക്കുന്ന ടെക്കികൾ വരെയുണ്ട്. ഒരു കമ്പനിയിലെ 20 പേർക്ക് ഒരു മാസമായി ശമ്പളം പോലും ലഭിക്കുന്നില്ല.
പരിശീലനത്തിനെന്ന പേരിൽ 40,000 രൂപ വരെ വാങ്ങി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനിയും ടെക്നോപാർക്കിലുണ്ട്. ഒരു വർഷത്തെ പരിശീലനം കഴിഞ്ഞു ജോലി നൽകുമെന്ന വാഗ്ദാനത്തിലാണ് ഇവരെ ഏറ്റെടുക്കുന്നത്.
ഒരു വർഷം കഴിയുമ്പോൾ വെറും 5,000 രൂപ ശമ്പളത്തിൽ ഇവരെ നിയമിക്കും. രണ്ടു വർഷം ലോക്കിങ് പിരീയഡാണ്. ഇൗ കാലയളവിൽ ശമ്പളം കൂട്ടി ലഭിക്കില്ലെന്നു മാത്രമല്ല, മറ്റൊരു കമ്പനിയിലേക്കു ജോലി തേടി പോകാനുമാകില്ല.
ഇത്തരം തൊഴിൽ ചൂഷണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഒരു സംവിധാനവും ഇപ്പോൾ ടെക്നോപാർക്കിലില്ലെന്നതാണു കഷ്ടം. പാർക്ക് അധികൃതരോടു പരാതി പറഞ്ഞാൽ കമ്പനികളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന മറുപടിയാണു ലഭിക്കുന്നത്.
2008 ൽ ഒരു പ്രമുഖ കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോൾ അന്നു സർക്കാർ ഇടപെട്ടു പ്രശ്നപരിഹാരത്തിനു ശ്രമിച്ചതാണ്. സർക്കാർ, കമ്പനി, ജീവനക്കാർ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സമിതിക്കു രൂപം നൽകാൻ തീരുമാനിച്ചെങ്കിലും പിന്നീട് ഇതു നടന്നില്ല. ഏതെങ്കിലും കമ്പനി വാടക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുമ്പോൾ മാത്രമാണ് ടെക്നോപാർക്ക് അധികൃതർ അവിടേക്കു തിരിഞ്ഞുനോക്കുന്നത്.
വനിതാസെൽ തുടങ്ങി; വന്ന പരാതികളിലേറെ കമ്പനികൾക്കെതിരെ
ടെക്കികളുടെ കാലങ്ങളായുള്ള ആവശ്യം കണക്കിലെടുത്താണു പാർക്കിൽ അടുത്തിടെ വനിതാ പരാതി പരിഹാര സെൽ തുടങ്ങിയത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, അവിടെ വന്ന പരാതികളിൽ പകുതിയിലേറെയും കമ്പനികൾക്കെതിരെയായിരുന്നു. കൃത്യമായി ശമ്പളം കിട്ടുന്നില്ല, സ്ഥാനക്കയറ്റം നിഷേധിക്കുന്നു, ശമ്പളം വർധിപ്പിക്കുന്നില്ല, അകാരണമായി പിരിച്ചു വിടുന്നു എന്നിങ്ങനെ പോകുന്നു പരാതികൾ.
ചെറുതും വലുതുമായ 350 കമ്പനികളിലായി 60,000 പേർ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥലസൗകര്യവും നിക്ഷേപകർക്ക് ഒട്ടേറെ അനുകൂല സാഹചര്യവുമുള്ള ക്യാംപസാണ് കാൽ നൂറ്റാണ്ടത്തെ പാരമ്പര്യമുള്ള ടെക്നോപാർക്ക്.
പ്രതിമാസം 5000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം കൈപ്പറ്റുന്നവർ ഇവിടെയുണ്ട്. ഒരു എൻജിനീയറിങ് ബിരുദധാരിക്ക് ജോലിയിൽ പ്രവേശിക്കുമ്പോൾ കിട്ടുന്ന ശരാശരി ശമ്പളം 20,000 രൂപയാണ്. എന്നാൽ, വൻ ലാഭം കൊയ്തിട്ടും ഇതിന്റെ നാലിലൊന്നു ശമ്പളം പോലും നൽകാത്ത കമ്പനികൾക്കെതിരെയാണു ജീവനക്കാരുടെ പ്രതിഷേധം.
19 കൊല്ലം; ഒരു സുപ്രഭാതത്തിൽ പറഞ്ഞു വിടൽ.. ഒരു സീനിയർ മാനേജരുടെ വേദന..
19 വർഷം ടെക്നോപാർക്കിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്ത ശേഷം ഒരു സുപ്രഭാതത്തിൽ ജോലി വിടേണ്ടി വന്ന സീനിയർ മാനേജരുടെ അനുഭവം ഇതാണ്. ‘കഠിനാധ്വാനം ചെയ്തു കമ്പനിക്ക് ഒട്ടേറെ നേട്ടം ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ആളാണു ഞാൻ.
ഒരു ദിവസം പെട്ടെന്ന് എന്നോടു പറഞ്ഞു, നിങ്ങൾ നാളെ മുതൽ ‘പിപ്പി’ലാണ്. ഒരാൾ പിപ്പിലാണെങ്കിൽ പിന്നെ അയാൾക്കു ജോലിയില്ല എന്ന് ഉറപ്പിക്കാം. നിലവിലെ പ്രകടനം ശരിയല്ല. പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം തരുന്നു.
അതാണ് പിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും പ്രകടനം എത്ര മെച്ചപ്പെടുത്തിയാലും രക്ഷയില്ല. ചെറുപ്പക്കാർക്കു മറ്റു ജോലികൾ കണ്ടെത്താം. എന്നാൽ ഒരു പ്രായം കഴിഞ്ഞവരെ ഏറ്റെടുക്കാൻ ആരും തയാറാകില്ല’ അദ്ദേഹം പറഞ്ഞു.