ഡിജിപി. ജേക്കബ് തോമസിനെതിരെ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ റിപ്പോർട്ട്. തമിഴ്നാട്ടില്‍ നടത്തിയ ഭൂമിയിടപാടും മണ്ണ് മാന്തിക്കപ്പൽ വാങ്ങിയതിലെ ക്രമക്കേടുമാണ് എടുത്തുപറയുന്നത്. അഡ്വേക്കേറ്റ് ജനറലിനാണ് റിപ്പോർട്ട് കൈമാറിയത്.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് 10 ദിവസം മുൻപാണ് എസ്.എം.വിജയാനന്ദ് , ജേക്കബ് തോമസിനെതിരെയുള്ള റിപ്പോർട്ട് നൽകിയത്. തമിഴ്നാട്ടിൽ ജേക്കബ് തോമസ് 50 ഏക്കർഭൂമി വാങ്ങിയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തിന്റെ മേൽവിലാസത്തിലാണ് ഭൂമിയിടപാട് നടത്തിയത്. ആദ്യം ഇത് സ്വത്ത് വിവരങ്ങൾക്കൊപ്പം നൽകിയെങ്കിലും പിന്നീട് ഇതെ കുറിച്ച് സർക്കാരിന് നൽകുന്ന സ്വത്തുവിവര കണക്കുകളിൽ പരാമർശിച്ചിട്ടില്ല.
ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത് എന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കുമ്പോൾ മണ്ണ് മാന്തിക്കപ്പൽ വാങ്ങിയതിൽ ക്രമക്കേടുകളുണ്ടായി. ഇത് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചും ജേക്കബ് തോമസിന്റെ നടപടികളിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്.
ജേക്കബ് തോമസിനെതിരെ പലകേസുകളും ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇവസംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം എജി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്.
Advertisement