ജേക്കബ് തോമസ് വിജിലൻസ് തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോൾ രാഷ്ട്രിയവിവാദമായ കേസുകളിൽ പലതിന്റെയും ഭാവി എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. കെഎം മാണി പ്രതിയായ ബാർകോഴക്കേസ് മുതൽ പാറ്റൂര്‍ ഭൂമിക്കേസും കെ ബാബു പ്രതിയായ സ്വത്തുസമ്പാദനക്കേസും വരെ എങ്ങുമെത്താത്ത സ്ഥിതിയിൽ തുടരുകയാണ്. പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടായില്ലെന്ന വിമർശനമാണ് ജേക്കബ് തോമസിനെതിരെ സർക്കാരിലും പാർട്ടിയിലും ഉണ്ടായത്.
ഒടുവിൽ സർക്കാർ നീട്ടിയ ചുവപ്പുകാർഡ് കണ്ട് ജേക്കബ് തോമസ് പടിയിറങ്ങുന്നു. യുഡിഎഫ് കാലത്ത് തിക്താനുഭവം നേരിട്ട ശേഷം പരിധിയില്ലാത്ത അധികാരങ്ങളോടെ പിണറായി സർക്കാരിന്റെ ഭാഗമായി തിരിച്ചെത്തുമ്പോൾ, മുൻപ് ബാക്കിവച്ച് പോയതെല്ലാം പൂർത്തിയാക്കാനും പുതിയത് പലതും തുടങ്ങിവയ്ക്കാനും ജേക്കബ് തോമസ് ഉദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നിപ്പോൾ ഒരു ഘട്ടം പൂർത്തിയാകുമ്പോഴും എല്ലാം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന ചിത്രമാണ് തെളിയുന്നത്.
മൂന്നുവർഷമായ ബാർകോഴക്കേസിൽ കുറ്റപത്രം കൊടുക്കാൻ ഇപ്പോഴും തെളിവൊന്നുമില്ലെന്ന് കൈ മലർത്തി നിന്ന അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുവരെ എന്ത് ചെയ്തുവെന്ന് അറിയിക്കാനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്. നാലാം വർഷത്തിലേക്ക് എത്തുന്ന പാറ്റൂർ ഭൂമികയ്യേറ്റക്കേസിൽ അടുത്തയിടെ കോടതി ശക്തമായി ഇടപെട്ടപ്പോഴാണ് എഫ്ഐആർ റജിസ്റ്റര്‍ ചെയ്തത്. പുതിയ സർക്കാരിന്റെ അഴിമതി വിരുദ്ധ ഗ്രാഫ് ഉയർത്തിയ കെ ബാബുവിനെതിരായ കേസും ആദ്യഘട്ടത്തിലെ റെയ്ഡുകൾക്കപ്പുറം കാര്യമായൊന്നും മുന്നോട്ട് പോയിട്ടില്ല.
ബന്ധുനിയമനക്കേസിൽ ഇപി ജയരാജനെതിരെ തെളിവുണ്ടെന്ന് വിജിലൻസ് പറഞ്ഞതിനൊപ്പം തന്നെ, അഴിമതിയൊന്നും നടന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. കോഴിക്കച്ചവടക്കാർക്ക് അന്യായ നികുതിയിളവ് കൊടുത്തുവെന്ന പരാതിയിൽ കെഎം മാണിയെ പ്രതിയാക്കി റജിസ്റ്റർ ചെയ്ത കേസിലും പ്രാഥമികാന്വേഷണത്തിനപ്പുറം ഒന്നും നടന്നില്ല. മുൻകാലത്തേക്കാളധികം പ്രതീക്ഷയോടെ സാധാരണക്കാര്‍ നൽകിയ ആയിരക്കണക്കിന് പരാതികളും പക്ഷെ കാര്യമൊരു നടപടിക്ക് വഴിയില്ലാതെ വിജിലൻസിൽ കെട്ടിക്കിടക്കുന്നുണ്ട്.
Advertisement