കാട് നശിച്ചാലും അതിരപ്പിള്ളി പദ്ധതി വേണമെന്ന് പറയുന്നവർ ബുദ്ധിയില്ലാത്തവരാണെന്ന് നടൻ ശ്രീനിവാസൻ. പണം തട്ടാനുള്ള തന്ത്രം മാത്രമാണ് പദ്ധതിയെന്നും ശ്രീനിവാസൻ പറഞ്ഞു. തൃശൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ വാഴച്ചാൽ വനത്തിൽ നടത്തിയ ആദിവാസി കൂട്ടായ്മയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അതിരപ്പിള്ളിക്കപ്പുറമുള്ള വാഴച്ചാൽ വനത്തിലെത്തിയ ശ്രീനിവാസനെയും കോൺഗ്രസ് നേതാക്കളെയും ആദിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. ജലവൈദ്യുതി പദ്ധതി വേണ്ട, കാടും വെള്ളവും വേണമെന്ന മുദ്രാവാക്യവുമായി തൃശൂർ ഡി.സി.സി ഒരുക്കുന്ന ആദിവാസി കൂട്ടായ്മയ്ക്കായാണ് നേതാക്കളും താരവും കാട്ടിലെത്തിയത്.
വനം നശിച്ചാലും കുഴപ്പമില്ല, വൈദ്യുതി വേണമെന്ന് പറഞ്ഞ വൈദ്യുതിമന്ത്രിയെ പരോക്ഷമായി വിമർശിച്ചു. ചാലക്കുടി പുഴയിലിറങ്ങി ജലസംരക്ഷണ പ്രതിജ്ഞയുമെടുത്തു.ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപനും അനിൽ അക്കര എം. എൽ.എയും അടക്കം ഒട്ടേറെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. ആദിവാസികൾക്കൊപ്പം കപ്പയും മുളകും കഴിച്ച് കൂട്ടായ്മ പിരിഞ്ഞു .