കോവളം∙ അമ്മയെയും പിഞ്ചുകുഞ്ഞിനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വട്ടപ്പാറ പുത്തൻ വീട്ടിൽ സുചിത്ര(23), ഏക മകൾ സായൂജ്യ(രണ്ടര) എന്നിവരാണു മരിച്ചത്. മുറിക്കുള്ളിലെ ഇരുമ്പു പൈപ്പിൽ മകളും അമ്മയും വെവ്വേറെ തൂങ്ങിമരിച്ച നിലയിലായിരുന്നു. മകളെ കൊന്നശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നതെന്നു പൊലീസ് പറഞ്ഞു. ഭർത്താവ് സുനിൽ കുമാർ നാലു മാസം മുൻപ് പഴനിയിൽ ആത്മഹത്യ ചെയ്തിരുന്നു.
മുറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ ഭർത്താവിന്റെ മരണം മൂലമുള്ള മാനസികപ്രയാസം സംബന്ധിച്ച സൂചനകളുണ്ടെന്നു പൊലീസ് അറിയിച്ചു. രാവിലെ മാതാവ് വസന്ത ഹോട്ടൽ പണിക്കു പോയിരുന്നു. അസുഖബാധയുള്ള കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടു ബന്ധുക്കൾ എത്തി വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്നു ബലപ്രയോഗത്തിലൂടെ തുറന്നു നോക്കിയപ്പോഴാണു മരണം അറിഞ്ഞത്. ഫോർട്ട് അസി. കമ്മിഷണർ ഗോപകുമാർ, തിരുവല്ലം എസ്ഐ ശ്രീകാന്ത് മിശ്ര, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.