ഡ്രൈവിങ് ലൈസൻസ് പരീക്ഷ നാളെ മുതൽ കടുകട്ടിയാകും. എച്ചിന് പുറമെ പാർക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉൾപ്പടെ പുതിയ രീതിയിലാണ് പരീക്ഷ. കഴിഞ്ഞമാസം മുതൽ പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ എതിർപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
മൂന്നുഘട്ടങ്ങളുണ്ട് പുതിയ ഡ്രൈവിങ് പരീക്ഷയ്ക്ക്. ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാർഡുകളിൽ ആദ്യം റിവേഴ്സ് പാർക്കിങ്. പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേക്ക് ഒാടിച്ച് പാർക്ക് ചെയ്യണം. ഗ്രേഡിയന്റ് ടെസ്റ്റാണ് രണ്ടാമത്. കയറ്റത്ത് വാഹനം നിർത്തിയശേ·ഷം യാത്ര തുടരണം. മൂന്നാമത് എച്ച്. യാർഡിൽ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റ വശത്തെ കണ്ണാടിയിൽ കൂടി മാത്രം നോക്കി എച്ച് എടുക്കണം.
ഒരു ദിവസം 40 പേർക്കേ പരീക്ഷയിൽ പങ്കെടുക്കാനാകു. സംസ്ഥാനത്ത് നാലിടത്തേ ഇലക്ട്രോണിക് യാർഡുകളുള്ളു. മറ്റുള്ള സാധാരണ യാർഡുകളിൽ ഏറ്റവും അവസാനമായിരിക്കും ഗ്രേഡിങ് ടെസ്റ്റ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം അഞ്ചടിയിൽ നിന്ന് രണ്ടര അടിയായി കുറയ്ക്കുന്നതിനാൽ വാഹനത്തിന്റ വശത്തെ കണ്ണാടിയിൽ നോക്കി വേണം എച്ച് എടുക്കാൻ.