മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനെ ബോധപൂർവം കുടുക്കിയതെന്ന് സമ്മതിച്ച് സ്വകാര്യ ചാനല്‍. മന്ത്രിയെ ടെലിഫോണിൽ വിളിച്ചത് വീട്ടമ്മയല്ല ചാനല്‍ ലേഖിക തന്നെയാണെന്നും
ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ CEO നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിങ് ഒാപ്പറേഷനാണെന്നും വിശദീകരിച്ചു. ഫോൺ സംഭാഷണ വിവാദം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് തീരുമാനം വന്ന് മണിക്കൂറുകൾക്കകമാണ് ചാനൽ സി.ഇ.ഒയുടെ നാടകീയ വെളിപ്പെടുത്തൽ.
മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിവാദം പ്രത്യേകസംഘം അന്വേഷിക്കാനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെയായിരുന്നു ചാലനൽ സി.ഇ.ഒയുടെ ഏറ്റുപറച്ചിൽ. മന്ത്രിയോട് പരാതി പറയാനെത്തിയ വീട്ടമ്മയോട് അപമര്യാദയായി ഫോണിൽ സംസാരിച്ചുവെന്നായിരുന്നു ചാനലിന്റെ വാർത്ത. എന്നാൽ ശശീന്ദ്രനെ പെൺകെണിയിലിൽ കുടുക്കുകയായിരുന്നുവെന്നായിരുന്നുവെന്ന് ചാനൽ സി.ഇ.ഒ സമ്മതിച്ചു. ശശീന്ദ്രനോട് സംസാരിച്ചത് ചാനൽ ലേഖികയായിരുന്നു. ഇക്കാര്യത്തിൽ മാപ്പുപറയുന്നുവെന്നും ചാനൽ സി.ഇ.ഒ പറഞ്ഞു.
നടന്നത് സ്റ്റിങ് ഒാപ്പറേഷനാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചാനലിന്റെ കുമ്പസാരം. അതേസമയം ഡി.ജി.പിക്ക് ലഭിച്ച പരാതികളില്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്യും. തന്നെ കുടുക്കിയതാണെന്ന് ചാനല്‍ തുറന്ന് പറഞ്ഞതില്‍ നന്ദിയുണ്ടെന്നും മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക എന്നതല്ല പ്രധാനമെന്നും ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഉൾപ്പടെയുള്ളവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്