മന്ത്രിക്കസേരയിലേക്ക് മടങ്ങി വരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നു എ.കെ. ശശീന്ദ്രൻ. തോമസ് ചാണ്ടി വരട്ടെയെന്നു ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മന്ത്രിയാകാനുള്ള ചർച്ചയ്ക്ക് മുന്‍കൈയെടുക്കില്ല. മന്ത്രിസ്ഥാനം വലുതെന്ന് കരുതുന്നുമില്ല . രാജി വയ്ക്കാനുള്ള തീരുമാനം ശരിയെന്നു വിശ്വസിക്കുന്നു. രാഷ്ട്രീയ ധാർമികതയ്ക്കാണ് പ്രധാന്യം നൽകിയത് . മന്ത്രിമാരെ സംരക്ഷിക്കലല്ല രാഷ്ട്രീയം സംരക്ഷിക്കലാണ് എൽഡിഎഫ് നയം .
അധികാരത്തിൽ കടിച്ചു തൂങ്ങാതിരുന്നത് നന്നായി
മാധ്യമപ്രവർത്തനം ഇങ്ങനെ വേണോ എന്നത് ചര്‍ച്ച ചെയ്യണം. ഈ ചർച്ച സമൂഹത്തിന് ഗുണകരമാകും. പൊലീസ് അന്വേഷണംസമാന്തരമായി തുടരട്ടെ .
സമൂഹത്തിന്റെ ആവശ്യം ജുഡീഷ്യൽ അന്വേഷണമാണ് . രണ്ട് അന്വേഷണം വേണമോയെന്ന് പരിശോധിക്കാമെന്നും ശശീന്ദ്രൻ പറഞ്ഞു.
മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനെ ബോധപൂർവം കുടുക്കിയതെന്ന് സമ്മതിച്ച് സ്വകാര്യ ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയെ ടെലിഫോണിൽ വിളിച്ചത് വീട്ടമ്മയല്ല ചാനല്‍ ലേഖിക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിങ് ഒാപ്പറേഷനാണെന്നും വിശദീകരിച്ചു. ഫോൺ സംഭാഷണ വിവാദം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് തീരുമാനം വന്ന് മണിക്കൂറുകൾക്കകമാണ് ചാനൽ സി.ഇ.ഒയുടെ നാടകീയ വെളിപ്പെടുത്തൽ .
അതേസമയം, എന്‍.സി.പിയുടെ പുതിയ മന്ത്രിസ്ഥാനത്തില്‍ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണിയുടെ അടിയന്തരയോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. എ.കെ. ശശീന്ദ്രനെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു.