മുൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച പെൺകെണിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പൊലീസ് അന്വേഷണവും വരും. സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം സൈബർ സെല്ലിലും ലഭിച്ച പരാതികൾക്കു പുറമെ ഒരുകൂട്ടം വനിതാ മാധ്യമപ്രവർത്തകർ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.
വിവാദം സൃഷ്ടിച്ച ടിവി ചാനലിൽ നിന്ന് ഇന്നലെ രാജിവച്ച വനിതാ മാധ്യമപ്രവർത്തകയുടെ ഫെയ്സ് ബുക് പോസ്റ്റും അവർ പരാതിക്കൊപ്പം നൽകി. ഇതു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നു ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണത്തിനു സമാന്തരമായിട്ടാകും പൊലീസ് അന്വേഷണം.
പെൺകെണിയിലൂടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച പെൺകുട്ടിക്ക് മാധ്യമസ്ഥാപനവുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്നതാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണം. മന്ത്രിയെ കുടുക്കാനുള്ള പദ്ധതി മാസങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നതായും പൊലീസിനു വിവരം കിട്ടി. രാജിവച്ച മാധ്യമപ്രവർത്തകയുടെ ഫെയ്സ് ബുക് പോസ്റ്റിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അഞ്ചു റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ തീരുമാനിച്ചിരുന്നെന്നും മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായിരുന്നു ഇതെന്നും ഈ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പെൺകെണിയിലേക്ക് ലക്ഷ്യമിടേണ്ട ഉന്നതരുടെ പട്ടിക തയാറാക്കി തന്നെയായിരുന്നു ആസൂത്രണമെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണ് ശശീന്ദ്രനെ യുവതി ആദ്യം സമീപിച്ചിരുന്നത്.
തുടർന്നു നമ്പർ കൈമാറി. ഇടയ്ക്കിടെ മെസേജുകൾ അയച്ചു. ഗുഡ് നൈറ്റ് സർ, ഗുഡ് മോണിങ് സർ മെസേജുകൾ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നെന്നു പൊലീസ് പറയുന്നു. തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്നും ഒറ്റയ്ക്കാണെന്നും ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണ് ഈ പണി ചെയ്യുന്നതെന്നും ഇവർ ശശീന്ദ്രനോട് പറഞ്ഞുവത്രേ. ശശീന്ദ്രന്റെ പൂർണ വിശ്വാസം നേടിയെടുത്ത ശേഷമാണു കെണിയൊരുക്കിയത്.
ശശീന്ദ്രൻ ഗോവയിലാണെന്നു മനസ്സിലാക്കിത്തന്നെയാണു യുവതി അങ്ങോട്ടു വിളിച്ചത്. വനിതയുടെ ഭാഗത്തു നിന്നു നിലമറന്ന സംഭാഷണങ്ങൾ വന്നെന്നും ഇക്കാരണത്താലാണു പുറത്തു വിട്ട ശബ്ദരേഖയിൽ പെൺശബ്ദം ഇല്ലാത്തതെന്നും പൊലീസ് കരുതുന്നു. വിവാദമായതിനു പിന്നാലെ, ഇവരുടെ ഫെയ്സ് ബുക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. കാലൊടിഞ്ഞതിനെ തുടർന്ന് ഇവർ അവധിയിലാണത്രേ.
വാർത്ത സംപ്രേഷണം ചെയ്ത മാധ്യമവും തങ്ങൾക്കു ഭീഷണിയുണ്ടെന്നു കാട്ടി ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച എ.കെ.ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ ഡിജിപി നിയമോപദേശം തേടിയിട്ടുമുണ്ട്.
എൻവൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, പരപ്പനങ്ങാടി സ്വദേശിയായ യുവതി എന്നിവരുടെയും അഞ്ചു വനിതാ മാധ്യമപ്രവർത്തകരുടെയും പരാതികളിലായിരിക്കും പൊലീസ് അന്വേഷണം തുടങ്ങുക. തിരുവനന്തപുരം സൈബർ പൊലീസിൽ മുജീബ് റഹ്മാൻ നൽകിയ പരാതിയിൽ മന്ത്രിയുടെ ഫോൺ ചോർത്തിയതു ക്രിമിനൽ കുറ്റമാണെന്ന് ആരോപിക്കുന്നു. അശ്ലീല സംഭാഷണം പ്രചരിപ്പിച്ചതിനും കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.