റേഷൻ വാതിൽപ്പടി വിതരണത്തിന്റ കരാർ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കരിഞ്ചന്തക്കാരെയും ഒഴിവാക്കുമെന്ന് സർക്കാർ ഹൈക്കോടതിയ്ക്ക് ഉറപ്പ് നൽകി. മനോരമ ന്യൂസ് വാർത്ത അടിസ്ഥാനമാക്കി പ്രതികരണസമിതി നൽകിയ ഹർജിയിലാണ് സർക്കാരിന്റ വിശദീകരണം. കരിഞ്ചന്തക്കാരെ സംരക്ഷിക്കാനുള്ള ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമവും ഇതോടെ വിഫലമാകും.
കരിഞ്ചന്തക്കാരുടെ പേരും അവരുൾപ്പെട്ട കേസുകളുടെ വിവരങ്ങളും ഉൾപ്പെടുത്തിയായിരുന്നു മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടത്. ഇത് ചൂണ്ടിക്കാണിച്ച് കൊച്ചി ആസ്ഥാനമായ പ്രതികരണസമിതി സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി കരിഞ്ചന്തക്കാരെ ഒഴിവാക്കാൻ സർക്കാർ എന്തുചെയ്തുവെന്ന് ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേസിൽപെട്ട ഒരാളെയും റേഷൻ വാതിൽപ്പടി വിതരണത്തിന്റ കരാർ ഏൽപിക്കില്ലെന്ന് സർക്കാർ അറിയിച്ചത്. കരാറെടുക്കുന്നവരിൽ നിന്ന് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം എഴുതിവാങ്ങിക്കുമെന്നും കോടതിയ്ക്ക് ഉറപ്പുനൽകി. ഇതനുസരിച്ച് നിലവിലുള്ള പട്ടികയിൽ നിന്ന് അടുത്തദിവസം തന്നെ കരിഞ്ചന്തക്കാരേയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഒഴിവാക്കും.
തിരുവനന്തപുരത്തെ പട്ടികയിൽ മാത്രം മൂന്നുപേർ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ പട്ടികയിലും കേസിൽപെട്ടവരുണ്ട്. ഇവരുടെ പേരുവിവരങ്ങൾ നൽകാൻ ഭക്ഷ്യമന്ത്രി ഒരുമാസം മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ മനപൂർവം വൈകിക്കുകയായിരുന്നു. കോടതിയുടെ നിർദേശം വന്നതോടെ കരിഞ്ചന്തക്കാരെ സംരക്ഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായി.കരാറെടുക്കുന്നവരായിരിക്കും ശനിയാഴ്ച മുതൽ റേഷൻ സാധനങ്ങൾ എഫ്.സിയിൽ നിന്നെടത്ത് കടകളിൽ എത്തിക്കുക. സപ്ലൈകോയ്ക്കാണ് ഇതിന്റ മേൽനോട്ട ചുമതല.