സുരക്ഷിതത്വവും സ്വകാര്യ ആവശ്യങ്ങളും കണക്കിലെടുത്ത് ബെംഗളൂരുവിലെ ഐടി, ബിടി കമ്പനികൾ വനിതാ ജീവനക്കാർക്കു രാത്രി ഷിഫ്റ്റ് നൽകുന്നത് ഒഴിവാക്കണമെന്നു വനിതാ ശിശു ക്ഷേമത്തിനുള്ള സഭാ സമിതിയുടെ ശുപാർശ. സമിതി ചെയർമാൻ എൻ.എ.ഹാരിസ് എംഎൽഎയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. രാത്രി ഷിഫ്റ്റിനു പകരം സ്ത്രീകളെ രാവിലെയോ ഉച്ചകഴിഞ്ഞോ ഉള്ള ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുവദിക്കണം.
രാത്രി ഷിഫ്റ്റിൽ പുരുഷൻമാരെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിലെ കമ്പനികളിൽ സ്ത്രീകൾക്കു രാത്രി ജോലി ചെയ്യാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞവർഷം എടുത്തു കളഞ്ഞ സർക്കാർ തീരുമാനത്തിനു കടക വിരുദ്ധമാണ് സഭാ സമിതി റിപ്പോർട്ട്. ഐടി, ഐടി അനുബന്ധ കമ്പനികളിൽ മാത്രമേ അതുവരെ സ്ത്രീകൾക്കു രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ.
പുരുഷൻമാരുടേതു പോലെ കൂടുതൽ തൊഴിലവസരം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റു കമ്പനികളിലും സ്ത്രീകൾക്കു രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുവാദം നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ബെംഗളൂരുവിലെ ഐടി, ബിടി കമ്പനികൾ സന്ദർശിച്ച സഭാ സമിതി മാനേജ്മെന്റ്, ജീവനക്കാർ, ഓഹരി ഉടമകൾ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
ഫാക്ടറികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി ബസ് സൗകര്യം ഏർപ്പെടുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കുമായി പ്രത്യേക ടോൾ–ഫ്രീ ഹെൽപ്‌ലൈൻ നമ്പരുകൾ ഏർപ്പെടുത്തുക, സ്ത്രീകളുടെ സുരക്ഷയ്ക്കായി ബെംഗളൂരുവിൽ ഇറക്കിയ പിങ്ക് പൊലീസ്, പിങ്ക് പൊലീസ് ആപ്പ് സൗകര്യം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ മറ്റു നിർദേശങ്ങൾ.