നഴ്സ് റിക്രൂട്ട്മെൻറ് തട്ടിപ്പ് കേസിൽ പ്രധാനപ്രതി ഉതുപ്പ് വർഗീസ് അറസ്റ്റിൽ. അബുദാബിയിൽ നിന്ന് നിന്നെത്തിയ ഉതുപ്പ് വർഗീസിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒളിവിലായിരുന്ന ഉതുപ്പിനെതിരെ സിബിഐ ആവശ്യപ്രകാരം ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ്.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. അല്‍സറാഫ എന്ന റിക്രൂട്ടിങ് ഏജന്‍സി വഴിയായിരുന്നു തട്ടിപ്പ്. നഴ്സുമാരിൽ നിന്ന് പത്തൊൻപതിനായിരത്തി അഞ്ഞൂറു രൂപയ്ക്ക് പകരം 19.50 ലക്ഷം രൂപ ഈടാക്കിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
കേസിൽ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻസ് അഡോൾഫസ് ലോറൻസാണ് ഒന്നാം പ്രതി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള അഴിമതി, വിദേശത്ത് ജോലിക്ക് പോകുന്നവരില്‍ നിന്ന് അമിതമായി തുക ഈടാക്കല്‍ എന്നീ കുറ്റങ്ങളാണ് ഉതുപ്പിനെതിരെ ചുമത്തിയിട്ടുള്ളത്.