ഗുണ്ടാ ആക്രമണത്തിനു സമാനമായി മദ്യലഹരിയിൽ കൊച്ചിയിലെ ഹോട്ടലിൽ അഴിഞ്ഞാടിയ യുവാക്കളുടെ ആക്രമണത്തിൽ ചലച്ചിത്ര നിർമാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും പരുക്ക്. പതിനഞ്ചോളം വരുന്ന യുവാക്കളുടെ ആക്രമണത്തിൽ നിർമാതാവ് മഹാ സുബൈർ, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, തമ്മനം ഇടശ്ശേരി മാൻഷൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലം സ്വദേശി പ്രകാശ് എന്നിവർക്കാണു പരുക്കേറ്റത്.
തലയ്ക്കും വലതു ചെവിയ്ക്കും പരുക്കേറ്റ സുബൈറിനെയും തലയ്ക്കു മാരകമായി ക്ഷതമേറ്റ പ്രകാശിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തോടെയാണു സംഭവം. വിവരമറിഞ്ഞ് നടൻ ജയറാം ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.
ഹോട്ടലിലെ ബീയർ പാർലറിലിരുന്നു മദ്യപിക്കുകയായിരുന്ന യുവാക്കൾ അക്രമാസക്തരാവുകയും സെക്യുരിറ്റി ജീവനക്കാരനെ മർദിക്കുകയുമായിരുന്നുവെന്നാണ് വിവരം. ‘ആകാശ മുട്ടായി’ സിനിമയുടെ പ്രൊഡക്ഷൻ സംഘം താമസിക്കുന്ന ഹോട്ടലിലേക്ക് കാറിൽ വന്നിറങ്ങിയ സുബൈറിനെ നോ പാർക്കിങ് ബോർഡ് ഉപയോഗിച്ചാണു തലയ്ക്ക് അടിച്ചത്.