ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകൾക്ക് ലൈസൻസ് പുതുക്കിക്കൊടുക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ മന്ത്രി ജി.സുധാകരൻ. ഇങ്ങനെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർക്ക് അധികാരത്തിൽ തുടരാൻ പറ്റില്ലെന്ന് സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പലയിടത്തും മദ്യവിൽപനശാലകൾക്കെതിരെ പ്രശ്നമുണ്ടാക്കുന്നത് വ്യാജമദ്യലോബിയാണെന്നും സുധാകരൻ ആരോപിച്ചു.
ജനകീയപ്രക്ഷോഭം ഭയന്ന് സിപിഎം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പടെ മദ്യവിൽപനശാലകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരന്റെ രൂക്ഷവിമർശനം.
സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയപാതയോരത്തെ മദ്യവിൽപനശാലകൾ മാറ്റുന്നതിനെതിരെ പലയിടത്തും നടക്കുന്ന സമരങ്ങളുടെ ഉദ്ദേശശുദ്ധിയെയും മന്ത്രി ചോദ്യം ചെയ്യുന്നു.
സർക്കാരിന്റെ വരുമാനത്തെ ബാധിക്കുന്ന തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ നിലപാട് അവർക്കുതന്നെ തിരിച്ചടിയാകുമെന്നും ജി.സുധാകരൻ ഓർമിപ്പിക്കുന്നു.