എ.കെ.ശശീന്ദ്രന്റെ മന്ത്രിപദത്തിൽ നിന്നുളള രാജിക്കു വഴിയൊരുക്കിയതു ‘പെൺകെണി’ തന്നെയെന്ന നിഗമനത്തിലേക്കു പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ശശീന്ദ്രനുമായി ഫോണിൽ നിരന്തര സമ്പർക്കം പുലർത്തിയിരുന്നതു തിരുവനന്തപുരം ജില്ലക്കാരിയാണെന്നും ഏഴു മാസമായി ഇവർ ശശീന്ദ്രന്റെ ഓഫിസിൽ ഇടയ്ക്കിടെ എത്തിയിരുന്നെന്നും പൊലീസിനു വിവരം കിട്ടി.
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇവരുടെ ഫെയ്സ് ബുക് പേജ് നീക്കിയെങ്കിലും ചില ചിത്രങ്ങൾ അന്വേഷകർ ശേഖരിച്ചിട്ടുണ്ട്. ഇവ ശശീന്ദ്രനോട് അടുപ്പമുള്ളവരെ കാണിച്ച്, വിളിച്ചിരുന്ന ആളെ സ്ഥിരീകരിച്ചതായും സൂചനയുണ്ട്. യുവതിയുടെയോ, ശശീന്ദ്രന്റെയോ രേഖാമൂലമുള്ള പരാതി ലഭിക്കാതെ ഔദ്യോഗിക അന്വേഷണം സാധിക്കില്ലെങ്കിലും ചിത്രങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നത് ഇന്നു മന്ത്രിസഭായോഗം തീരുമാനിക്കും.
കണ്ണൂരിൽ നിന്നു നിവേദനം നൽകാൻ എത്തിയ വീട്ടമ്മയുമായാണു ശശീന്ദ്രൻ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയത് എന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്ത. എന്നാൽ, ഇപ്പോൾ സംശയിക്കുന്ന യുവതി ഈയിടെ നിരന്തരം ഓഫിസിൽ വരാറുണ്ടായിരുന്നെന്നു ശശീന്ദ്രന്റെ പഴ്സനൽ സ്റ്റാഫിലുള്ളവർ സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഫോൺ സംഭാഷണമല്ല പുറത്തു വന്നിരിക്കുന്നതെന്നും പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നു എന്ന സംശയവും ശശീന്ദ്രനോട് അടുപ്പമുള്ളവർ ഉന്നയിക്കുന്നുണ്ട്.
എന്നാൽ, മനഃപൂർവം കുടുക്കിയതാണെങ്കിൽ ശശീന്ദ്രൻ എന്തുകൊണ്ടു പരാതി നൽകുന്നില്ല എന്ന ചോദ്യത്തിനു മറുപടിയില്ല. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ, കാര്യങ്ങൾ അവിടെ പറയാം എന്ന നിലപാടിലാണ് അദ്ദേഹം.
സംഭവത്തിന്റെ മറുവശത്തെക്കുറിച്ചു സാമൂഹിക മാധ്യമങ്ങളിലും വാട്സ് ആപ്പിലും ഒട്ടേറെ വിവരങ്ങൾ വരുന്നുണ്ടെന്നും അതെല്ലാം തങ്ങൾക്കും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കി. പരാതിയില്ലാത്തതിനാൽ ഔദ്യോഗിക പൊലീസ് അന്വേഷണം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.