പ്രമേഹ രോഗികളെ ദുരിതത്തിലാക്കി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റീസ് തിരുവനന്തപുരം നഗര മധ്യത്തിലെ പരിശോധനാകേന്ദ്രം അടച്ചു പൂട്ടുന്നു. മുപ്പത്തിയൊന്നുമുതൽ പ്രവർത്തനമില്ലെന്നാണ് സെന്ററിനു മുമ്പിൽ നോട്ടീസ് പതിച്ചിരിക്കുന്നത്. നഗരത്തിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുള്ള പുലയനാർക്കോട്ടയിലെ ഐ ഐ ഡി സെന്റർ വിപുലപ്പെടുത്തന്നതിന്റെ ഭാഗമാണ് തീരുമാനമെന്നാണ് സർക്കാർ നല്കുന്ന വിശദീകരണം.
നൂറുകണക്കിന് പ്രമേഹ രോഗികൾക്ക് ആശ്വാസമാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റീസ്.പ്രമേഹരോഗികൾക്ക് ആവശ്യമുള്ള എല്ലാവിധ രക്ത പരിശോധനകൾക്കും തൈറോയ്ഡ് പരിശോധനയ്ക്കും ഇവിടെ സൗകര്യമുണ്ട്.എന്നാൽ ഈ സെന്റർ മുപ്പത്തിയൊന്നുമുതൽ അടച്ചു പൂട്ടുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് കണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവിടെയെത്തുന്ന രോഗികൾ.പുലയനാർ കോട്ടയിലെ പ്രധാന സെന്ററിൽ ചികിത്സയ്ക്കെത്തണമെന്നും നോട്ടീസിൽ നിർദ്ദേശമുണ്ട്.പക്ഷേ ഈ സെന്റർ നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ കാര്യമായ വാഹന സൗകര്യം പോലുമില്ലാത്തിടത്താണെന്നു മാത്രം.
ആരോഗ്യമന്ത്രി ചെയർപേഴ്സണായുള്ള ഗവേണിങ് ബോഡിയുടെ നിയന്ത്രണത്തിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റീസ് പ്രവർത്തിക്കുന്നത്. രോഗ ചികിത്സയ്ക്കും ഗവേഷണത്തിനും കൂടുതൽ സൗകര്യങ്ങൾ പുലയനാർകോട്ടയിലെ കേന്ദ്രത്തിലുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.പക്ഷേ സിറ്റി സെന്റർ പൂട്ടുന്നതിന്റെ കാരണത്തെക്കുറിച്ചോ രോഗികൾക്കുണ്ടാകുന്ന ദുരിതത്തെപ്പറ്റിയോ ആർക്കും ഒരു മിണ്ടാട്ടവുമില്ല.