പെരുമ്പാവൂർ ജിഷവധക്കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന് പ്രതിഭാഗം. അന്വേഷണം ശരിയായല്ല നടന്നതെന്ന് കാണിച്ച് വിജിലൻസ്, സർക്കാരിന് നൽകിയ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നൽകി. ഈ ആവശ്യം ഉന്നയിച്ച് ഗവർണർക്കും ഹൈക്കോടതിക്കും പ്രതിഭാഗം അപേക്ഷ നൽകും.
ജിഷവധക്കേസിൽ അന്വേഷണം തുടക്കംമുതൽ പാളി. ശാസ്ത്രിയതെളിവുകൾ ശേഖരിക്കുന്നതിലും പ്രതിയെ പിടികൂടുന്നതിലും വരെ വീഴ്ചയുണ്ടായി. അറസ്റ്റിലായ അമീറുൾ ഇസ്ലാം യഥാർത്ഥ പ്രതയാണോയെന്ന സംശയം പോലും വിജിലൻസ് ഡയറക്ടർ തന്റെ റിപ്പോർട്ടിൽ ഉന്നയിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് ആയുധമാക്കാൻ പ്രതിഭാഗം തീരുമാനിച്ചത്. വിജിലന്‍സ് റിപ്പോർട്ട് വിളിച്ചുവരുത്തണം എന്നാണ് പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടി അഭിഭാഷകൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെട്ടത്. അതുവരെ വിചാരണ നിർത്തിവയ്ക്കണം. ഇതേ ആവശ്യം ഉന്നയിച്ച് ഗവർണറെയും ഹൈക്കോടതി ചീഫ് ജസ്റ്റീസിനെയും പ്രതിഭാഗം സമീപിക്കും. അതേസമയം കോടതി ഈ ആവശ്യം അംഗീകരിച്ചാലും പ്രതിഭാഗത്തിന് കാര്യമായ ഗുണ്ടമുണ്ടാകാനിടയില്ല.
വധക്കേസ് സംബന്ധിച്ച പുതിയ വിവരങ്ങൾ എന്തെങ്കിലും വിജിലൻസ് റിപ്പോർട്ടിൽ ഉണ്ടായാൽ തന്നെയും അത് പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് അവകാശം. അതുകൊണ്ട് തന്നെ വിചാരണ നിർത്തിവയ്ക്കണമെങ്കിലും കേസ് ഇതുവരെ അന്വേഷിച്ച ഉദ്യോഗസ്ഥന്‍ തന്നെ കോടതിയോട് ആവശ്യപ്പെടണം. നിലവിലെ സാഹചര്യത്തിൽ അതിനൊരു സാധ്യതയുമില്ല. ക്രിമിനൽ കേസ് അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസിന് യാതൊരു അധികാരവുമില്ല എന്നതാണ് പൊലീസ് ഉന്നത നേത്വത്തിന്റെ നിലപാട്. അതുതന്നെയാണ് നിയമവും. അടുത്ത ദിവസങ്ങളിൽ വിജിലൻസിനെതിരെ ഹൈക്കോടതി ഉന്നയിച്ച വിമർശനത്തിന്റെ അന്തസത്തയും അതുതന്നെയാണ്.