എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ആരോപണം സര്‍ക്കാര്‍ അന്വേഷിക്കും. അന്വേഷണസംഘത്തെ ഉടന്‍ പ്രഖ്യാപിക്കും. എതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ആരോപണത്തിൽ അസ്വഭാവികതയുണ്ടെന്നും മുഖ്യമന്ത്രിയെ കണ്ടശേഷം എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. പുതിയ മന്ത്രിയുടെ കാര്യം ചർച്ചചെയ്യാൻ എൻ.സി.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും.
മുഖ്യമന്ത്രിയും ആഭ്യന്ത്രര സെക്രട്ടറിയും ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഏതുതരത്തിലുള്ള അന്വേഷണം വേണം, അന്വേഷണച്ചുമതല ആരെ ഏല്‍പ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഡി.ജി.പി നിശ്ചയിക്കും. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശശീന്ദ്രൻ ആരോപണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആവർത്തിച്ചു.
ആരോപണത്തിന്റ നിജസ്ഥിതി മനസിലാക്കിയിട്ട് പുതിയമന്ത്രിയുടെ കാര്യത്തിൽ തീരുമാനം മതിയെന്നാണ് എൻ.സി.പിയിൽ പൊതുവെയുയർന്ന ധാരണ.അതുകൊണ്ടുതന്നെ അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടും.പുതിയമന്ത്രിയുടെ കാര്യത്തിൽ ഇടതുമുന്നണിയുടെ തീരുമാനവും പരിഗണിയ്ക്കും.അതേസമയം മന്ത്രി രാജിവച്ച സാഹചര്യത്തിൽ ശശീന്ദ്രൻ വിഷ·യത്തിൽ കൂടുതൽ പ്രക്ഷോഭത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ വ്യക്തമാക്കി.