ഫോൺ ചോർത്തൽ വ്യക്‌തികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനയുടെ 21–ാം വകുപ്പ് ഉറപ്പുനൽകുന്ന ജീവിതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ആണ് സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുള്ളത്.
രാഷ്‌ട്രീയക്കാരുടെ ഫോൺ സംഭാഷണങ്ങൾ സിബിഐ ചോർത്തിയതുമായി ബന്ധപ്പെട്ടു പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസും (പിയുസിഎൽ) കേന്ദ്ര സർക്കാരുമായുള്ള കേസിലാണ് 1996 ഡിസംബർ 18നു സുപ്രീം കോടതി ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒളിഞ്ഞുനോട്ടമെന്നാണു ഫോൺ ചോർത്തലിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഫോണിലൂടെ സംഭാഷണമെന്നതു തികച്ചും സ്വകാര്യവും രഹസ്യസ്വഭാവമുള്ളതുമാണെന്നും കോടതി എടുത്തുപറഞ്ഞു. 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന്റെ അഞ്ചാം വകുപ്പാണു ഫോൺ ചോർത്തലിന് അധികാരം നൽകുന്നത്.
സ്വകാര്യ വ്യക്‌തികൾക്ക് ആരുടെയും ഫോൺ ചോർത്താൻ നിയമം അനുമതി നൽകുന്നില്ല. സർക്കാരിന്റെ സുരക്ഷാ ഏജൻസികൾക്കു ഫോൺ ചോർത്തണമെങ്കിൽത്തന്നെ അതു കൃത്യമായ കാരണങ്ങളുടെ അടിസ്‌ഥാനത്തിലായിരിക്കണം എന്നു നിയമം വ്യക്‌തമാക്കുന്നു.
അഞ്ചു സാഹചര്യങ്ങളിൽ മാത്രമാണു സർക്കാരിനു ഫോൺ ചോർത്താൻ അനുമതിയുള്ളത്:
∙ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്
∙രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട്
∙മറ്റു രാജ്യങ്ങളുമായുള്ള സൗഹാർദപരമായ ബന്ധം കണക്കിലെടുത്ത്
∙പൊതു ക്രമവുമായി ബന്ധപ്പെട്ട്
∙കുറ്റകൃത്യം നടക്കുന്നതു തടയാൻ
മേൽപറഞ്ഞ അടിയന്തര സാഹചര്യങ്ങളിൽ നടപടിക്രമങ്ങൾ പാലിച്ച് ഫോൺ ചോർത്താമെന്നാണു വ്യവസ്‌ഥ. പൊതുവായ അടിയന്തര സാഹചര്യം എന്നതു നിർബന്ധമായും കണക്കിലെടുക്കേണ്ട സാഹചര്യമാണെന്നു നിയമത്തിലെ 5(1) വകുപ്പ് എടുത്തുപറഞ്ഞു കോടതി വ്യക്‌തമാക്കിയിരുന്നു.
പിയുസിഎൽ കേസിലാണു ഫോൺ ചോർത്തലിനു കൃത്യമായ നടപടിക്രമം കോടതി നിർദേശിച്ചത്. ഫോൺ ചോർത്താനുള്ള ഉത്തരവു നൽകാൻ കേന്ദ്ര സർക്കാരിന്റെയോ സംസ്‌ഥാന സർക്കാരിന്റെയോ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കു മാത്രമാണ് അധികാരം.
അടിയന്തര സാഹചര്യങ്ങളിൽ ഈ അധികാരം, ആഭ്യന്തര വകുപ്പിലെ ജോയിന്റ് സെക്രട്ടറിവരെയുള്ള ഉദ്യോഗസ്‌ഥരെ ഏൽപിക്കാം. മറ്റുരീതിയിൽ ശേഖരിക്കാനാവാത്ത വിവരങ്ങൾ മാത്രമേ ചോർത്തിയെടുക്കാൻ പാടുള്ളൂ. ആഭ്യന്തര സെക്രട്ടറി നൽകുന്ന ഉത്തരവ് അവലോകനം ചെയ്യാൻ കാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുൾപ്പെടുന്ന സമിതിയുണ്ടാവണം.
ഉത്തരവ് ഒരാഴ്‌ചയ്‌ക്കുള്ളിൽ ഈ സമിതിക്കു കൈമാറണം. ഉത്തരവ് ആവശ്യമായിരുന്നോയെന്ന് അവലോകന സമിതി രണ്ടുമാസത്തിനുള്ളിൽ സ്വതന്ത്രമായി അന്വേഷിക്കണം.
പരമാവധി ആറുമാസത്തേക്കാണ് ഒരാളുടെ ഫോൺ ചോർത്താവുന്നത്. ചോർത്തലിലൂടെ ലഭിക്കുന്ന വിവരങ്ങൾ, അതിൽ ഏതെല്ലാം കാര്യങ്ങൾ പുറത്തുവിട്ടു, ആർക്കൊക്കെ വിവരങ്ങൾ കൈമാറി, എത്ര പകർപ്പുകളെടുത്തു തുടങ്ങിയ വിവരങ്ങൾ ആഭ്യന്തര വകുപ്പ് സെക്രട്ടറി സൂക്ഷിക്കണം.
ഉത്തരവ് അനാവശ്യമായിരുന്നുവെന്നു വ്യക്‌തമായാൽ എല്ലാ രേഖകളും നശിപ്പിക്കാൻ അവലോകന സമിതി നിർദേശിക്കണമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.