വിയ്യൂർ സെൻട്രൽ ജയിലിൽ റെയ്ഡിനു പോയ ഉന്നതതല സംഘത്തിനു പ്രവേശനാനുമതി ലഭിക്കാൻ അരമണിക്കൂറോളം കവാടത്തിൽ കാത്തുനിൽക്കേണ്ടി വന്നതുമൂലം പരിശോധന പൊളിഞ്ഞു.സബ് കലക്ടറുടെയും എസിപിയുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിലെത്തിയ സംഘമാണ് വെറുംകയ്യോടെ മടങ്ങിയത്. രാവിലെ ഏഴര മുതൽ വൈകിട്ടു മൂന്നര വരെ അരിച്ചുപെറുക്കിയെങ്കിലും ജയിലിനുള്ളിൽ നിന്ന് നിരോധിത വസ്തുക്കളൊന്നും ലഭിച്ചില്ല. ജയിലിനുള്ളിലേക്ക് ജീവനക്കാരുടെ സഹായത്തോടെ ലഹരി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും നിർബാധം കടത്തപ്പെടുന്നു എന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയുടെ നിർദേശപ്രകാരമാണ് ഉന്നതതല സംഘം റെയ്ഡിനെത്തിയത്.
ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വാറന്റുമായി വൻ പൊലീസ് സന്നാഹത്തോടെയാണ് സംഘമെത്തിയത്. അവധിയിലായ ജയിൽ സൂപ്രണ്ടിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ എത്താൻ അരമണിക്കൂറോളം വൈകിയതു വിനയായി. കവാടത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചതു കണ്ടതോടെ റെയ്ഡ് വിവരം ജയിലിനുള്ളിലേക്കു പരന്നു.
സെല്ലുകളിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും ചാർജറുകളും ലഹരി വസ്തുക്കളും ഉടൻ തന്നെ തടവുകാർ കൃഷിയിടത്തിലേക്കും മറ്റും മാറ്റിയതായാണ് വിവരം. റെയ്ഡിനു മുൻപ് തടവുകാരെ സെല്ലുകളിൽ അടയ്ക്കാൻ പോലും അധികൃതർ ശ്രമിച്ചില്ല. കിട്ടിയ തക്കത്തിന് തടവുകാർ നിരോധിത വസ്തുക്കൾ ഒളിപ്പിച്ചു.
ഇവ കണ്ടെടുക്കാൻ മെറ്റൽ ഡിറ്റക്ടിങ് സംവിധാനങ്ങളോ ഡോഗ് സ്ക്വാഡോ പൊലീസ് സംഘത്തിന് ഉണ്ടായിരുന്നില്ല. 646 തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളും ജയിൽ ആശുപത്രിയും മുഴുവൻ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. അതേസമയം, ജയിലിലെ പരിശോധനാവിവരം ചോർന്നിട്ടില്ലെന്ന് ഗുരുവായൂർ എസിപി പി.എ. ശിവദാസ് അറിയിച്ചു.