ബാർകോഴക്കേസിൽ സർക്കാർ - വിജിലൻസ് തർക്കം മുറുകുന്നു. വിജിലൻസ് സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനം ആഭ്യന്തരവകുപ്പുമായി ആലോചിക്കാതെയെന്ന് സർക്കാർ വ്യക്തമാക്കി. നിയമനം സംബന്ധിച്ച് കൂടുതൽ വിശദീകരണത്തിന് അനുമതി വേണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. വിജിലൻസ് നിയമത്തിന് മുകളിലുള്ള സംവിധാനമല്ലെന്ന് കോടതിയും നിരീക്ഷിച്ചു.
ബാർകോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന കെ എം മാണിയുടെ ഹർജിയിലാണ് മൂപ്പിളമത്തർക്കം മുറുകുന്നത്. വിജിലൻസ് സപെഷൽ പ്രോസിക്യൂട്ടറുടെ നിയമനം വിചാരണക്കോടതിയിലേക്കെന്ന് സർക്കാർ ഹൈക്കോടതിയിൽ ഇന്നും ആവർത്തിച്ചു.നിലപാട് ഉറപ്പിക്കാൻ ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പും കൈമാറി. സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനം ആഭ്യന്തരവകുപ്പുമായും ലോ സെക്രട്ടറിയുമായും കൂടിയാലോചിക്കാതെയാണെന്നും സർക്കാർ വ്യക്തമാക്കി. ഇതിനോടുള്ള വിയോജിപ്പ് വിജിലൻസ് പ്രോസിക്യൂട്ടർ ഇന്നും രേഖപ്പെടുത്തി. ഇക്കാര്യത്തിൽ തന്റെ ഭാഗം വശദീകരിക്കാൻ അനുമതി നൽകണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ബാർകോഴക്കേസുമായി ബന്ധപ്പെട്ട് കോടതിയുടെ ചോദ്യങ്ങൾക്ക് രണ്ടുപത്രിക നൽകാനിടയായ സാഹചര്യം ഇന്നും അന്വേഷണ ഉദ്യോഗസ്ഥനെ വിഷമവൃത്തത്തിലാക്കി. എന്തുകൊണ്ട് രണ്ടുപത്രിക എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥന് സാധിച്ചില്ല.
പുറത്ത് അന്വേഷണ ഉദ്യോഗസ്ഥരെ മാനിക്കാമെന്നും എന്നാൽ കോടതിയിൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് വേണ്ടതെന്നും വിജിൻസ് നടപടി നടപടി ക്രമങ്ങളെ കുറ്റപ്പെടുത്തി കോടതി വ്യക്തമാക്കി. ബാർകോഴക്കേസിൽ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും , ഇനി എന്തെല്ലാമാണ് കണ്ടെത്താനുള്ളതെന്നും അതിനായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കോടതി ആരാഞ്ഞു. അന്വേഷണ സംഘം ഉദ്ദേശിക്കുന്ന തലത്തിലല്ല കേസ് മുന്നോട്ടുപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു.