എ.കെ.ശശീശന്ദ്രന്റെ രാജിയിലേക്ക് നയിച്ച ആരോപണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതലയും പരിധിയും അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ മന്ത്രിയുടെ കാര്യം ചർച്ച ചെയ്യാൻ എൻ.സി.പി നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും.
എ.കെ.ശശീന്ദ്രനുമായും ആഭ്യന്തര സെക്രട്ടറിയുമായും ഡി.ജി.പിയുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. രാജിവെക്കേണ്ട സാഹചര്യമില്ലായിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ചുള്ള നിലപാട് ശശീന്ദ്രൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശശീന്ദ്രൻ ആരോപണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആവർത്തിച്ചു.
പുതിയമന്ത്രിയുടെ കാര്യത്തിൽ തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് എൻ.സി.പിയിൽ പൊതുവെയുയർന്ന ധാരണ. ഇടതുനേതൃത്വത്തിന്റെ തീരുമാനവും ഇക്കാര്യത്തിൽ പരിഗണിക്കും. മന്ത്രി രാജിവച്ച സാഹചര്യത്തിൽ ശശീന്ദ്രൻ വിഷ·യത്തിൽ കൂടുതൽ പ്രക്ഷോഭത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ വ്യക്തമാക്കി.